യുവാവിനെ തട്ടിക്കൊണ്ടു പോയി സ്വര്‍ണാഭരണം കവര്‍ന്നു സുമതി വളവിൽ തള്ളിയ സംഘം പിടിയിൽ

എ കെ ജെ അയ്യർ

ഞായര്‍, 10 ഓഗസ്റ്റ് 2025 (14:42 IST)
തിരുവനന്തപുരം : യുവാവിനെ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെടുകയും നയത്തിൽ ഒറ്റപ്പെട്ട സ്ഥലത്ത് എത്തിക്കുകയും ചെയ്ത് സ്വർണ്ണാഭവണം തട്ടിയെടുത്തശേഷം സുമതി വളവിൽ തള്ളിയ സംഘത്തിലെ ചില അംഗങ്ങളെ പോലീസ് പിടികൂടി. ആലപ്പുഴയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
 
തന്നെ അഞ്ചംഗ സംഘം കാറില്‍ കടത്തിക്കൊണ്ടുപോയി എന്നും കാറില്‍ വച്ച് നഗ്നനാക്കി ഫോട്ടോയെടുത്തെന്നും വെഞ്ഞാറമൂട് സ്വദേശിയായ യുവാവാണ് പൊലീസില്‍ പരാതി നല്‍കിയത്. തൻ്റെ 3 പവന്റെ മാല തട്ടിയെടുത്ത ശേഷം പാലോടിനടുത്തുള്ള സുമതി വളവില്‍ സംഘം ഉപേക്ഷിച്ചെന്നാണ് യുവാവ് പോലീസിൻ നൽകിയ പരാതിയില്‍ പറഞ്ഞത്.
 
തന്നെ ഡേറ്റിങ് ആപ്പിലൂടെ യുവതിയായി നടിച്ചാണ് സംഘത്തിലുള്ളവര്‍ പരിചയപ്പെട്ടത് എന്നും ആപ്പില്‍ നല്‍കിയിട്ടുള്ള ‘യുവതി’യുടെ ഫോട്ടോ കണ്ട്  അവരെ ബന്ധപ്പെടാന്‍ ശ്രമിച്ചതാണ് വിനയായത് എന്നും യുവാവ് പറയുന്നു. ആപ്പിലുള്ള യുവതി പറഞ്ഞതനുസരിച്ച് യുവാവ് വെഞ്ഞാറമൂട്ടിലെത്തുകയും ഇവിടെ നിന്ന് സംഘത്തിന്റെ കാറില്‍ കയറുകയും ചെയ്തു. എന്നാൽ  അതിന് ശേഷം തന്നെ മര്‍ദ്ദിച്ച് സ്വര്‍ണാഭരണം കവര്‍ന്ന് നഗ്നനാക്കി ചിത്രം എടുത്തതിന് ശേഷം പാലോട് നിന്ന് നാല് കിലോമീറ്റര്‍ അകലെ മൈലമൂട് പാലത്തിന് അടുത്തുള്ള സുമതി വളവിൽ ഉപേക്ഷിക്കുകയും ചെയ്തു. 
 
തലസ്ഥാന നഗരിയിൽ  നിന്ന് വരുമ്പോള്‍ പാലോട് ജംഗ്ഷനില്‍ നിന്ന് കല്ലറ-പാങ്ങോട്ടേയ്ക്ക് പോകുന്ന വഴിയിലാണ് ഈ സ്ഥലം. സുമതിയെന്ന യുവതി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് സുമതി വളവെന്ന് പേരുവന്നത്. അടുത്തിടെ ഈ പേരിൽ ഒരു സിനിമയും ഇറങ്ങിയതോടെ സുമതി വളവ് പ്രസിദ്ധമായിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍