ക്ഷേമപെന്‍ഷന്‍ കൈക്കൂലി; പരാമര്‍ശം ഒഴിവാക്കാമായിരുന്നു, വേണുഗോപാലിനെതിരെ കോണ്‍ഗ്രസില്‍ വിമര്‍ശനം

രേണുക വേണു

വ്യാഴം, 5 ജൂണ്‍ 2025 (10:44 IST)
ക്ഷേമ പെന്‍ഷന്‍ കൈക്കൂലി ആണെന്ന എഐസിസി ജനറല്‍ സെക്രട്ടറി
കെ.സി.വേണുഗോപാലിന്റെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ രണ്ട് അഭിപ്രായം. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇങ്ങനെയൊരു പരാമര്‍ശം നടത്തിയത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുമെന്ന് ഒരു വിഭാഗം നേതാക്കള്‍ പറയുന്നു. എന്നാല്‍ വേണുഗോപാല്‍ പറഞ്ഞതില്‍ തെറ്റൊന്നും ഇല്ലെന്നാണ് മറ്റൊരു വിഭാഗത്തിന്റെ അഭിപ്രായം. 
 
വേണുഗോപാലിന്റെ പരാമര്‍ശം 'ക്ഷേമ പെന്‍ഷനെതിരെ കോണ്‍ഗ്രസ്' എന്ന രീതിയിലുള്ള ചര്‍ച്ചയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചു. ഇത് വോട്ടര്‍മാരെ സ്വാധീനിച്ചേക്കാം. സമൂഹമാധ്യമങ്ങളില്‍ ഇടതുപക്ഷ അനുയായികള്‍ വേണുഗോപാലിന്റെ പരാമര്‍ശത്തെ രാഷ്ട്രീയ ആയുധമാക്കി കഴിഞ്ഞു. 'ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരെ കൈക്കൂലിക്കാരെന്ന് വേണുഗോപാല്‍ പരിഹസിച്ചു' എന്ന തരത്തിലാണ് ഇപ്പോള്‍ വിമര്‍ശനങ്ങള്‍. നിലമ്പൂരിലെ വോട്ടര്‍മാര്‍ക്കിടയിലും ഇത് ചര്‍ച്ചയായിട്ടുണ്ട്. തിരഞ്ഞെടുപ്പ് സാഹചര്യം കണക്കിലെടുത്ത് ഇത്തരത്തിലൊരു പരാമര്‍ശം ഒഴിവാക്കാമായിരുന്നെന്ന് കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായപ്പെട്ടു. 
 
അതേസമയം ക്ഷേമ പെന്‍ഷന്‍ പരാമര്‍ശത്തില്‍ വേണുഗോപാല്‍ ഉറച്ചുനില്‍ക്കുകയാണ്. താന്‍ മാപ്പ് പറയില്ലെന്ന് വേണുഗോപാല്‍ വ്യക്തമാക്കി. ക്ഷേമ പെന്‍ഷന്‍ കുടിശിക തിരഞ്ഞെടുപ്പുകളുടെ സമയത്താണ് നല്‍കുന്നതെന്നും അതുകൊണ്ടാണ് കൈക്കൂലി എന്നു വിളിച്ചതെന്നും വേണുഗോപാല്‍ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍