RCB Victory Parade Stampede: വിളിച്ചുവരുത്തിയ ദുരന്തം; പൊലീസ് അനുമതി നിഷേധിച്ചിട്ടും നിര്‍ബന്ധിച്ചത് സര്‍ക്കാര്‍, മരണസംഖ്യ ഉയര്‍ന്നേക്കാം

രേണുക വേണു

വ്യാഴം, 5 ജൂണ്‍ 2025 (09:53 IST)
RCB Victory parade Stampede - Death toll

RCB Victory Parade Stampede: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ കന്നി ഐപിഎല്‍ കിരീടനേട്ടം ആഘോഷിക്കാനെത്തിയവര്‍ ഇത്ര വലിയൊരു ദുരന്തത്തിലേക്കാണ് തങ്ങള്‍ തിക്കിതിരക്കി പോകുന്നതെന്ന് കരുതിക്കാണില്ല. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ബെംഗളൂരു ദുരന്തത്തില്‍ 11 പേരാണ് കൊല്ലപ്പെട്ടത്. പൊലീസ് അനുമതി നിഷേധിച്ചിട്ടും വിജയാഘോഷ പരിപാടി ബുധനാഴ്ച തന്നെ നടത്തണമെന്ന് നിര്‍ബന്ധം പിടിച്ചത് കര്‍ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാരും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനുമാണ്. 
 
വേണ്ടത്ര ക്രമീകരണങ്ങള്‍ ഒരുക്കിയ ശേഷം മറ്റൊരു ദിവസം വിക്ടറി പരേഡ് നടത്താമെന്നായിരുന്നു പൊലീസ് നിര്‍ദ്ദേശം. എന്നാല്‍ വിദേശ താരങ്ങള്‍ക്കു നാട്ടിലേക്കു തിരിച്ചുപോകേണ്ടതിനാല്‍ ബുധനാഴ്ച തന്നെ വിജയാഘോഷം വേണമെന്ന നിലപാടിലായിരുന്നു ആര്‍സിബി മാനേജ്‌മെന്റും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനും. വിക്ടറി പരേഡ് വൈകിക്കരുതെന്ന് കര്‍ണാടക സര്‍ക്കാരും തീരുമാനിച്ചു. 
 
രണ്ടു മുതല്‍ മൂന്ന് ലക്ഷം വരെ ആരാധകര്‍ ബുധനാഴ്ച ബെംഗളൂരു നഗരത്തിലും ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ പരിസരത്തുമായി തടിച്ചുകൂടിയതായാണ് കര്‍ണാടക സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. കൃത്യമായ ആസൂത്രണമില്ലായ്മയാണ് അപകടത്തിലേക്കു വഴിതുറന്നത്. വിധാന്‍ സൗധ മുതല്‍ ചിന്നസ്വാമി സ്റ്റേഡിയം വരെയുള്ള വിക്ടറി പരേഡിനു അവസാന നിമിഷമാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇത്രയും വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ 5,000 പൊലീസുകാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 
 
മരിച്ചവരുടെ പട്ടിക 
 
1. ഭൂമിക (20 വയസ്) 
2. സഹാന (19 വയസ്) 
3. പൂര്‍ണഛന്ധ് (32 വയസ്) 
4. ചിന്മയി (19 വയസ്) 
5. ദിവ്യാന്‍ഷി (13 വയസ്) 
6. ശ്രാവണ്‍ (20 വയസ്) 
7. ദേവി (29 വയസ്) 
8. ശിവലിംഗ (17 വയസ്) 
9. മനോജ് (33 വയസ്) 
10. അക്ഷത 
11. തിരിച്ചറിയപ്പെടാത്ത 20 വയസുകാരന്‍ 
 
അമ്പതോളം പേര്‍ പരുക്കേറ്റ് ചികിത്സയിലാണ്. പരേഡില്‍ പങ്കെടുക്കാന്‍ പോയവരില്‍ ചിലര്‍ വീടുകളിലേക്ക് തിരിച്ചെത്തിയിട്ടില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍