സമവായ ശ്രമങ്ങൾക്കിടെയും അഭിഭാഷകരുടെ ആക്രമണം; ട്യൂബ് ലൈറ്റുകളും ബീയർ കുപ്പികളും മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലേക്ക് വലിച്ചെറിഞ്ഞു - നിരവധി പേര്‍ക്ക് പരുക്ക്

Webdunia
വ്യാഴം, 21 ജൂലൈ 2016 (18:46 IST)
ഹൈക്കോടതി വളപ്പിലെ സംഘർഷങ്ങൾക്ക് പിന്നാലെ തലസ്‌ഥാനത്തും മാധ്യപ്രവര്‍ക്കര്‍ക്കു നേരെ  അഭിഭാഷകരുടെ അഴിഞ്ഞാട്ടം. വഞ്ചിയൂർ കോടതിയിലാണ് പരിസരത്താണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലേറും മര്‍ദ്ദനവുമുണ്ടായത്. അക്രമം രൂക്ഷമായതോടെ കോടതി പരിസരത്തേക്ക് കൂടുതല്‍ പൊലീസ് സംഘം എത്തിച്ചേരുകയുമാണ്.  

സമവായ ശ്രമങ്ങൾക്കിടെ വീണ്ടും അഭിഭാഷകർ മാധ്യമപ്രവർത്തകർക്ക് നേരെ കല്ലെറിഞ്ഞു. ട്യൂബ് ലൈറ്റുകളും ബീയർ കുപ്പികളും വലിച്ചെറിഞ്ഞു. മാധ്യമപ്രവർത്തകർക്കും വഴിയാത്രക്കാർക്കും പരുക്കേറ്റു. ജീവൻ ടിവിയുടെ തിരുവനന്തപുരം റിപ്പോർട്ടർ അനുലാലിനും ഒരു വക്കീൽ ഗുമസ്തനുമാണ് പരുക്കേറ്റത്. ഏഷ്യാനെറ്റ് ന്യൂസിന്റെ കാർ അഭിഭാഷകർ അടിച്ചുതകർത്തു.

വലിയ പൊലീസ് സന്നാഹം ഉണ്ടായിരിക്കെയാണ് അഭിഭാഷകര്‍ വീണ്ടും ആക്രമണമുണ്ടാക്കിയത്. അക്രമികളെ പിടികൂടാതെ പിരിഞ്ഞുപോവില്ലെന്ന നിലപാടിലാണ് മാധ്യമപ്രവർത്തകർ. സ്ഥലത്ത് വൻസംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ആസൂത്രിതമായാണ് അഭിഭാഷകർ മാധ്യമപ്രവർത്തകരെ ആക്രമിച്ചത്.

വഞ്ചിയൂർ കോടതിയിലെ മീഡിയ റൂം ഒരുവിഭാഗം അഭിഭാഷകർ പൂട്ടിയതോടെയാണ് സംഘർഷം തുടങ്ങിയത്. മീഡിയ റൂമിന് മുന്നിൽ അഭിഭാഷകർ പ്രകോപനപരമായ പോസ്റ്ററുകൾ പതിച്ചു. നാലാംലിംഗക്കാരെ കോടതിവളപ്പിൽ പ്രവേശിപ്പിക്കില്ല എന്നായിരുന്നു പോസ്റ്ററുകൾ. മീഡിയ റൂമിന്റെ ഭിത്തിയിൽ ‘ശൗചാലയം’ എന്ന പോസ്റ്ററും പതിച്ചു.

എത്രയും വേഗം മാധ്യമ പ്രവര്‍ത്തകര്‍ കോടതി പരിസരത്തു നിന്നും പുറത്തേക്ക് പോകണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ മടങ്ങി പോകവെ കോടതിയുടെ ഗേറ്റ് പൂട്ടുകയും മാധ്യമ പ്രവര്‍ത്തകരുടെ വാഹനം തല്ലി തകര്‍ക്കുകയുമായിരുന്നു. തടി കഷണങ്ങളും കല്ലും ഇരുമ്പു ദണ്ഡുകളും ഉപയോഗിച്ചാണ് അഭിഷാഷകര്‍ ആക്രമം അഴിച്ചു വിട്ടത്. ശഖുമുഖം അസിസ്റ്റന്റ് കമ്മീഷണർ ഉൾപ്പടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്‌ഥരും സ്‌ഥലത്തെത്തി.
Next Article