വണ്ടിപെരിയാര്‍ ഗ്രാമ്പിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ആദിവാസി ബാലനെ കണ്ടെത്താനായില്ല; തിരച്ചില്‍ ഇന്നും തുടരും

സിആര്‍ രവിചന്ദ്രന്‍

ഞായര്‍, 7 ഓഗസ്റ്റ് 2022 (10:50 IST)
വണ്ടിപെരിയാര്‍ ഗ്രാമ്പിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ആദിവാസി ബാലനെ കണ്ടെത്താനായില്ല. പ്രതികൂല കാലാവസ്ഥ മൂലം തിരച്ചില്‍ നടത്താനാവാത്ത സാഹചര്യത്തില്‍ റെസ്‌ക്യൂ സംഘം തിരച്ചില്‍ ഇന്നലെ അവസാനിപ്പിച്ചു. രണ്ട് ടീമായി തിരിഞ്ഞ് രാവിലെ 7 മണി മുതല്‍ തിരച്ചില്‍ നടത്തിയിരുന്നു. ഒരു സംഘം പരുന്തുംപാറയ്ക്ക് താഴെ ഭാഗത്തും ഒരു സംഘം പുറക്കയം ഭാഗത്തുമാണ് തിരച്ചില്‍ നടത്തിയത്. എന്‍ഡിആര്‍എഫ്, പോലീസ്, ഫയര്‍ഫോഴ്സ്, ഫോറസ്റ്റ്, റവന്യു സംഘം സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്. മൂന്ന് കിലോമീറ്ററോളം വനത്തിലൂടെ ഏറെ ദുര്‍ഘടമായ വഴിയിലൂടെ യാത്ര ചെയ്താല്‍ മാത്രമേ കുട്ടി ഒഴുക്കില്‍ പെട്ട ഭാഗത്ത് എത്താന്‍ സാധിക്കുകയുള്ളു. 
 
ഗ്രാമ്പി സ്വദേശിയായ ബാലനെയാണ് കാണാതായത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയി മടങ്ങിവരുമ്പോഴാണ് അപകടമുണ്ടായത്. പിതാവ് മാധവനും മാതാവ് ഷൈലയ്ക്കുമൊപ്പമായിരുന്നു കുട്ടി കുടംപുളി പറിക്കുന്നതിനായി വനത്തിലേക്ക് പോയത്. പുഴ മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കനത്ത മഴയെ തുടര്‍ന്ന് നിറഞ്ഞൊഴുകുന്ന പുഴയിലാണ് കുട്ടി ഒഴുക്കില്‍പ്പെട്ടത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍