പാതിവില തട്ടിപ്പ്: തിരൂരിൽ പരാതിയുമായി നൂറോളം വീട്ടമ്മമാർ

എ കെ ജെ അയ്യർ

വ്യാഴം, 13 ഫെബ്രുവരി 2025 (18:27 IST)
മലപ്പുറം: സംസ്ഥാനത്തൊട്ടാകെ ഏറെ വിവാദമായിരിക്കുന്ന പാതി വിലയ്ക്ക് സാധനങ്ങള്‍ നല്‍കാമെന്ന വാഗ്ദാനത്തിലും വാഗ്ദാനത്തിലൂടെ കോടികളുടെ തട്ടിപ്പു നടത്തിയ സംഭവത്തില്‍ തിരൂരിലും നൂറോളം വീട്ടമ്മമാര്‍ പോലീസില്‍ പരാതി നല്‍കി. ഓണ്‍ലൈനായി 35 പേര്‍ പരാതി നല്‍കിയപ്പോള്‍ പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയത് നൂറോളം വീട്ടമ്മമാരാണ്.
 
തിരൂര്‍ വെട്ടം വാക്കാട് ഉള്ള ആല്‍ ഫൗണ്ടേഷന്‍ എന്ന സ്ഥാപനത്തിന് എതിരായാണ് പരാതികള്‍ നല്‍കിയത്. നാഷണല്‍ എന്‍.ജി.ഒകോണ്‍ഫഡറേഷനുമായി ചേര്‍ന്നാണ് വീട്ടമ്മമാരില്‍ നിന്ന് പാതി വിലയ്ക്ക് സ്‌കൂട്ടര്‍ നല്‍കാമെന്ന വാഗ്ദാനം നല്‍കി 60000 രൂപാ വീതം ഇവര്‍ പിരിച്ചെടുത്തത്.
 
നൂറു പ്രവര്‍ത്തി ദിവസങ്ങള്‍ക്ക് മുമ്പ് സ്‌കൂട്ടര്‍ നല്‍കാമെന്ന വാഗ്ദാനം നല്‍കി പണം പിരിച്ചത് ഒരു വര്‍ഷം മുമ്പാണ്. തുടര്‍ന്നാണ് പരാതിയായത്. ഇതിനിടെയാണ് പാതി വിലത്തട്ടിപ്പില്‍ അനന്തു കൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാപകമായ പരാതിയെ തുടര്‍ന്ന് തിരൂര്‍ പോലീസ് ആല്‍ ഫൗണ്ടേഷന്‍ സ്ഥാപകനെ കസ്റ്റഡിയിലെടുത്തു. ഇതിനിടെ ചുങ്കത്തറയിലെ കിസാന്‍ സര്‍വീസ് സൊസൈറ്റി വഴി പണം അടച്ചു പണം നഷ്ടപ്പെട്ടതായി പരാതി വന്നതോടെ ഇതിന്റെ പ്രസിഡന്റ് കോട്ടേ പറമ്പില്‍ മാത്യവിനെതിരെയും പോലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണെന്നാണ് സൂചന.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍