നവജാത ശിശുക്കളെ കുഴിച്ചിട്ടു, അസ്ഥികൾ ദോഷം തീരാനുള്ള കർമ്മത്തിന് സൂക്ഷിച്ചു, പോലീസിന് മുന്നിൽ കീഴടങ്ങി കമിതാക്കൾ, കൊലപാതകമെന്ന് സംശയം

അഭിറാം മനോഹർ

ഞായര്‍, 29 ജൂണ്‍ 2025 (12:38 IST)
നവാഗത ശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി കുറ്റസമ്മതം നടത്തി യുവാവും യുവതിയും പോലീസ് സ്റ്റേഷനില്‍. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ കുട്ടികളുടെ അസ്ഥികളുമായി യുവാവ് തൃശൂര്‍ പുതുക്കാട് പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. കാമുകി പ്രസവിച്ച കുഞ്ഞുങ്ങളെ കൊന്ന് കുഴിച്ചുമൂടിയെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. മൂന്ന് വര്‍ഷം മുന്‍പ് ആദ്യ പ്രസവത്തിലെ കുട്ടിയെ യുവതിയുടെ വീട്ടിലും രണ്ട് വര്‍ഷം മുന്‍പ് രണ്ടാമത്തെ പുതുക്കാടും കുഴിച്ചുമൂടിയെന്നുമായിരുന്നു വെളിപ്പെടുത്തല്‍.
 
ആമ്പലൂര്‍ സ്വദേശിയായ ഭവിന്‍(25) കുട്ടികളുടെ അസ്ഥികളുമായി പുതുക്കാട് പോലീസ് സ്റ്റേഷനില്‍ പുലര്‍ച്ചെ 2 മണിയോടെ എത്തുകയായിരുന്നു. വെള്ളികുളങ്ങര സ്വദേശിയായ അനീഷ (22) എന്ന യുവതിയാണ് കുഞ്ഞുങ്ങളുടെ അമ്മ എന്ന് യുവാവ് പോലീസിനോട് പറഞ്ഞു. പ്രസവിച്ചയുടന്‍ കുഞ്ഞുങ്ങളെ കുഴിച്ചുമൂടിയെന്നും കര്‍മം ചെയ്യാനായി അസ്ഥികള്‍ സൂക്ഷിച്ച് വെച്ചെന്നും യുവാവ് പറഞ്ഞു. സംഭവത്തില്‍ യുവാവിനെയും യുവതിയേയും ചോദ്യം ചെയ്ത് വരികയാണ്.
 
 അനീഷയുമായി ഫെയ്‌സ്ബുക്കിലൂടെയാണ് പരിചയപ്പെട്ടതെന്നാണ് ഇയാള്‍ നല്‍കിയിരുന്ന മൊഴി. ഇവര്‍ തമ്മില്‍ പ്രണയത്തിലാവുകയും 2021ല്‍ യുവതി പ്രസവിക്കുകയും ചെയ്തു. വീട്ടിലെ ശൗച്യാലയത്തില്‍ വെച്ചായിരുന്നു പ്രസവം നടന്നത്. ജനിച്ച ആണ്‍കുട്ടി മരിച്ചു എന്നാണ് യുവതി ഭവിനെ അറിയിച്ചത്. തുടര്‍ന്ന് യുവതിയുടെ വീടിന് സമീപം പറമ്പില്‍ കുഞ്ഞിന്റെ മൃതദേഹം കുശ്‌ഴിച്ചിടുകയായിരുന്നു. കുഞ്ഞിന്റെ മരണാനന്തര ചടങ്ങ് നടത്തുന്നതിനായി മൃതദേഹത്തില്‍ നിന്നുള്ള  അസ്ഥികള്‍ എടുത്തുവെക്കണമെന്ന് ആവശ്യപ്പെട്ടു. അപ്രകാരം അസ്ഥി എടുക്കുകയും ഭവിന് കൈമാറുകയും ചെയ്തു.
 
2024ലാണ് രണ്ടാമത്തെ പ്രസവം നടന്നത്. യുവതിയുടെ വീട്ടില്‍ മുറിക്കുള്ളില്‍ വെച്ചായിരുന്നു രണ്ടാമത്തെ പ്രസവം. ജനിച്ചയുടനെ ആണ്‍കുഞ്ഞ് മരിച്ചതായി യുവതി അറിയിക്കുകയും ഭവിന്റെ വീട്ടിലേക്ക് മൃതദേഹവുമായി യുവതി എത്തുകയും ചെയ്തു. പിന്നീട് ഇവര്‍ മൃതദേഹം കുഴിച്ചിട്ടു. എന്നാണ് യുവാവ് നല്‍കിയ മൊഴി. അതേസമയം സംഭവത്തില്‍ ഇത്രയും കാലം കഴിഞ്ഞ് യുവാവ് മുന്നോട്ട് വന്നത് എന്തുകൊണ്ടെന്ന് വ്യക്തമല്ല. സംഭവത്തിന് പിന്നില്‍ ദുര്‍മന്ത്രവാദമാണോയെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍