ഇനിമുതല്‍ റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ സൌജന്യ ചികിത്സ; കേരളത്തിന്‍റെ മനം കവര്‍ന്ന് പിണറായി

വ്യാഴം, 2 നവം‌ബര്‍ 2017 (18:18 IST)
റോഡപകടങ്ങളില്‍ പെടുന്നവര്‍ക്ക് ഇനിമുതല്‍ ആദ്യ 48 മണിക്കൂര്‍ സൌജന്യ ചികിത്സ. ഈ സമയത്തെ ചികിത്സയുടെ ചെലവ് സര്‍ക്കാര്‍ വഹിക്കും. റോഡപകടങ്ങളില്‍പ്പെടുന്നവരോട് ആശുപത്രികള്‍ 48 മണിക്കൂര്‍ നേരത്തേക്ക് രോഗിയില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ പണം ഈടാക്കാന്‍ പാടില്ല. ഇങ്ങനെയുള്ള ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്ന ട്രോമ പദ്ധതി ആവിഷ്കരിക്കാന്‍ തീരുമാനമായി.
 
ഈ തീരുമാനമെടുത്തതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ രാഷ്ട്രീയത്തിനതീതമായി അംഗീകരിക്കപ്പെടുകയാണ്. പിണറായിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ നിര്‍ണായക തീരുമാനമുണ്ടായത്.
 
റോഡ് അപകടങ്ങളില്‍ പെട്ട് ചികിത്സയ്ക്കെത്തുന്നവര്‍ക്ക് ആദ്യ 48 മണിക്കൂനുള്ളില്‍ നടത്തുന്ന അടിയന്തര ചികിത്സയ്ക്കുളള പണം സര്‍ക്കാര്‍ നല്‍കും. ഈ തുക പിന്നീട് ഇന്‍ഷുറന്‍സ് കമ്പനികളില്‍നിന്ന് ഈടാക്കും. ഇക്കാര്യത്തില്‍ ഇന്‍ഷുറന്‍സ് കമ്പനികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. തെരഞ്ഞെടുക്കപ്പെട്ട പ്രധാന സ്വകാര്യ ആശുപത്രികള്‍, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍, ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ആദ്യ 48 മണിക്കൂര്‍ ചികിത്സ സൌജന്യമായിരിക്കും. 
 
സാമ്പത്തികശേഷി നോക്കി ചികിത്സിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും അപകടത്തില്‍പ്പെട്ട് ആശുപത്രിയിലെത്തുന്ന ആര്‍ക്കും ചികിത്സ നിഷേധിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രിയിലാണെങ്കില്‍ ആദ്യഘട്ടത്തിലെ ചികിത്സയ്ക്കുളള ചെലവ് റോഡ് സുരക്ഷാ ഫണ്ടില്‍നിന്ന് സര്‍ക്കാര്‍ വഹിക്കണമെന്ന നിര്‍ദ്ദേശവും മുഖ്യമന്ത്രി വച്ചു.
 
റോഡ് അപകടങ്ങളില്‍ പെടുന്നവരെ ഒട്ടും വൈകാതെ വിദഗ്ധ ചികിത്സ കിട്ടുന്ന തൊട്ടടുത്ത ആശുപത്രിയില്‍ എത്തിക്കുന്നതിന് ആധുനിക സജ്ജീകരണങ്ങളോടുകൂടിയ പ്രത്യേക ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തും. ആംബുലന്‍സ് ലഭ്യമാക്കുന്നതിനും സൌകര്യപ്രദമായ ആശുപത്രി തെരഞ്ഞെടുക്കുന്നതിനും ഒരു കേന്ദ്രീകൃത കോള്‍ സെന്‍റര്‍ കൊണ്ടുവരുമെന്നും യോഗം തീരുമാനമെടുത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍