ആണവായുധ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിച്ചാല്‍ ഇറാനില്‍ ബോംബിടും, അപമാനകരമായ മരണത്തില്‍ നിന്ന് ഖമേനിയെ രക്ഷിച്ചതിന് നന്ദി പറയണ്ട: ഡൊണാള്‍ഡ് ട്രംപ്

സിആര്‍ രവിചന്ദ്രന്‍

ശനി, 28 ജൂണ്‍ 2025 (17:11 IST)
ആണവായുധ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിച്ചാല്‍ ഇറാനില്‍ ബോംബിടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൂടാതെ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ മോശവും അപമാനകരവുമായ മരണത്തില്‍ നിന്ന് താന്‍ രക്ഷിച്ചു എന്നും ട്രംപ് പറഞ്ഞു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തിലൂടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. 12 ദിവസത്തെ യുദ്ധത്തില്‍ ഇറാന്‍ വിജയിച്ചെന്ന തരത്തിലാണ് ഖമേനി അവകാശവാദം ഉന്നയിക്കുന്നതെന്നും ഇത് വിഡ്ഢിത്തം നിറഞ്ഞ കള്ളമാണെന്നും ട്രംപ് പറഞ്ഞു. 
 
അയാളുടെ മൂന്ന് ആണവ കേന്ദ്രങ്ങള്‍ ഇല്ലാതാക്കി. അയാള്‍ എവിടെയാണ് ഒളിച്ചിരുന്നതെന്ന് എനിക്കറിയാമായിരുന്നു. എന്നാല്‍ അയാളെ കൊല്ലാന്‍ ഞാന്‍ അനുവദിച്ചില്ല. ഇതിന് തന്നോട് നന്ദി പറയേണ്ടതില്ലെന്നും ട്രംപ് പറഞ്ഞു. അതേസമയം അന്താരാഷ്ട്ര ആണവോര്‍ജ സമിതിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ഇറാന്‍ ഒരുങ്ങുന്നു. പരിശോധനകള്‍ നടത്തണമെങ്കില്‍ സമിതിക്ക് ഇനി ഇറാന്റെ അനുമതി തേടേണ്ടിവരും. ആണവോര്‍ജ സമിതിയുമായുള്ള ബന്ധം അവസാനിപ്പിക്കാനുള്ള അനുമതി ഇറാന്‍ പാര്‍ലമെന്റ് നല്‍കി. പരിശോധനയ്ക്ക് ഇറാന്‍ സുപ്രീം നാഷണല്‍ കൗണ്‍സിന്റെ സമ്മതം ഇനി അത്യാവശ്യമാണ്. 12 ദിവസത്തെ സംഘര്‍ഷം അവസാനിച്ച് ഇരുരാജ്യങ്ങള്‍ക്കിടയില്‍ സമാധാനം വന്നെങ്കിലും ഇറാന്‍ പ്രതികാരത്തിന് തയ്യാറെടുക്കുന്നുവെന്നാണ് വിവരം. 
 
ഇസ്രയേലിനും അമേരിക്കയ്ക്കുമെതിരായ പദ്ധതികള്‍ അണിയറയില്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം അമേരിക്കയും ഇറാനും പരസ്പരം ചര്‍ച്ചകള്‍ക്ക് ഒരുങ്ങുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍്ട്ട് ചെയ്യുന്നു. പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സന്നദ്ധമാണെന്ന് ഇറാന്‍ പ്രസിഡന്റ് അറിയിച്ചിരുന്നു. അടുത്താഴ്ച ഇറാന്‍ പ്രസിഡന്റുമായി സംസാരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍