ഇനി പരിശോധനകള്‍ നടത്തണമെങ്കില്‍ ഇറാന്‍ സമ്മതിക്കണം; അന്താരാഷ്ട്ര ആണാവോര്‍ജ്ജ സമിതിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ഇറാന്‍

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 26 ജൂണ്‍ 2025 (11:38 IST)
അന്താരാഷ്ട്ര ആണവോര്‍ജ സമിതിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ഇറാന്‍. പരിശോധനകള്‍ നടത്തണമെങ്കില്‍ സമിതിക്ക് ഇനി ഇറാന്റെ അനുമതി തേടേണ്ടിവരും. ആണവോര്‍ജ സമിതിയുമായുള്ള ബന്ധം അവസാനിപ്പിക്കാനുള്ള അനുമതി ഇറാന്‍ പാര്‍ലമെന്റ് നല്‍കി. പരിശോധനയ്ക്ക് ഇറാന്‍ സുപ്രീം നാഷണല്‍ കൗണ്‍സിന്റെ സമ്മതം ഇനി അത്യാവശ്യമാണ്. 12 ദിവസത്തെ സംഘര്‍ഷം അവസാനിച്ച് ഇരുരാജ്യങ്ങള്‍ക്കിടയില്‍ സമാധാനം വന്നെങ്കിലും ഇറാന്‍ പ്രതികാരത്തിന് തയ്യാറെടുക്കുന്നുവെന്നാണ് വിവരം. 
 
ഇസ്രയേലിനും അമേരിക്കയ്ക്കുമെതിരായ പദ്ധതികള്‍ അണിയറയില്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം അമേരിക്കയും ഇറാനും പരസ്പരം ചര്‍ച്ചകള്‍ക്ക് ഒരുങ്ങുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍്ട്ട് ചെയ്യുന്നു. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സന്നദ്ധമാണെന്ന് ഇറാന്‍ പ്രസിഡന്റ് അറിയിച്ചിരുന്നു. അടുത്താഴ്ച ഇറാന്‍ പ്രസിഡന്റുമായി സംസാരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
 
അതേസമയം ഇസ്രയേലിന്റെ ചാര സംഘടനയായ മൊസാദിനു വേണ്ടി ചാരപ്പണി നടത്തിയെന്ന് ആരോപിക്കപ്പെടുന്ന മൂന്ന് പേരെ ഇറാന്‍ വധിച്ചതായി ജുഡീഷ്യറിയുടെ മിസാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 12 ദിവസത്തെ രൂക്ഷമായ സംഘര്‍ഷത്തിനൊടുവില്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തിന് ഇസ്രായേലും ഇറാനും സമ്മതിച്ചതിന്റെ ഒരു ദിവസത്തിന് ശേഷമാണ് ഈ സംഭവവികാസങ്ങള്‍ നടന്നത്.
 
ഇസ്രയേലുമായുള്ള ബന്ധത്തിന് 700 ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇറാനുമായി ബന്ധപ്പെട്ട നൂര്‍ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം അമേരിക്കന്‍ ആക്രമണത്തില്‍ ഇറാന്റെ ആണവ പദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍ രഹസ്യന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തിയത്. ആണവ കേന്ദ്രങ്ങള്‍ക്ക് പുറമേ കേടുപാടുകള്‍ വന്നിട്ടുണ്ടെങ്കിലും ഭൂമിക്കടിയിലുള്ള ഭാഗം സുരക്ഷിതമാണെന്നാണ് രഹസ്യ അന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍