എന്ത് അമേരിക്ക!, ഒരു ഭീഷണിയും വകവെയ്ക്കില്ല, റഷ്യയിൽ നിന്നും കൂടുതൽ എസ്-400 സംവിധാനങ്ങൾ വാങ്ങാനൊരുങ്ങി ഇന്ത്യ

അഭിറാം മനോഹർ

ബുധന്‍, 3 സെപ്‌റ്റംബര്‍ 2025 (13:08 IST)
ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍ ആക്രമണങ്ങളെ തടഞ്ഞുനിര്‍ത്താന്‍ പ്രധാനപങ്കുവഹിച്ച റഷ്യയുടെ എസ്-400 വ്യോമപ്രതിരോധസംവിധാനങ്ങള്‍ കൂടുതല്‍ വാങ്ങാനായി തയ്യാറെടുത്ത് ഇന്ത്യ. ഇതിനായുള്ള ചര്‍ച്ചകള്‍ ഇരുരാജ്യങ്ങളും ആരംഭിച്ച് കഴിഞ്ഞതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.
 
നിലവില്‍ റഷ്യന്‍ നിര്‍മിത എസ് 400 സംവിധാനം ഇന്ത്യ ഉപയോഗിക്കുന്നുണ്ടെന്നും കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങുന്നതിനെ പറ്റിചര്‍ച്ചകള്‍ നടക്കുന്നതായും റഷ്യന്‍ മിലിറ്ററി- ടെക്‌നിക്കല്‍ വിഭാഗങ്ങളുടെ മേധാവിയായ ദിമിത്രി ഷുഗയേവ് വ്യക്തമാക്കി. അതേസമയം എത്ര എസ്-400 സംവിധാനങ്ങള്‍ ഇന്ത്യ വാങ്ങുമെന്ന് വ്യക്തമല്ല. നിലവില്‍ ഇന്ത്യ- ചൈന, ഇന്ത്യ- പാക് അതിര്‍ത്തികളിലാണ് എസ്-400 സംവിധാനങ്ങള്‍ വിന്യസിച്ചിരിക്കുന്നത്. പുതുതായി വാങ്ങുന്ന എസ്-400 സംവിധാനങ്ങള്‍ ചൈനീസ് അതിര്‍ത്തിയാകും വിന്യസിക്കുക. 2018ല്‍ അഞ്ച് എസ് 400 വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ 48,426 കോടി രൂപയ്ക്കാണ് റഷ്യയില്‍ നിന്നും വാങ്ങിയത്. ഇതിലെ 2 സംവിധാനങ്ങള്‍ കൂടി റഷ്യ ഇന്ത്യയ്ക്ക് കൈമാറേണ്ടതുണ്ട്. ഇത് 2027 ഓടെയാകും ഇന്ത്യയ്ക്ക് റഷ്യ കൈമാറുക.
 
റഷ്യയില്‍ നിന്നും എണ്ണയും ആയുധങ്ങളും വാങ്ങരുതെന്ന അമേരിക്കന്‍ ആവശ്യത്തെ അവഗണിച്ചുകൊണ്ടുള്ളതാണ് നിലവിലെ ഇന്ത്യയുടെ നീക്കം. നിലവില്‍ ഇന്ത്യയുടെ ആയുധശേഖരത്തില്‍ ഉള്ളവയില്‍ അധികവും റഷ്യന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നവയാണ്. ഫ്രാന്‍സ്, ഇസ്രായേല്‍ എന്നീ രാജ്യങ്ങളെയാണ് ആയുധങ്ങള്‍ക്കായി റഷ്യ കഴിഞ്ഞാല്‍ ഇന്ത്യ ഏറെയും ആശ്രയിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍