കളി വരാനിരിക്കുന്നെയുള്ളു, ഷാങ്ങ്ഹായി ഉച്ചകോടിയിൽ പുടിൻ- മോദി- ഷി ജിൻപിങ് ചർച്ച, മോദി എത്തിയത് പുടിനൊപ്പം

അഭിറാം മനോഹർ

തിങ്കള്‍, 1 സെപ്‌റ്റംബര്‍ 2025 (10:12 IST)
Shanghai Cooperation Summit
ഷാങ്ങ്ഹായി സഹകരണ ഉച്ചകോടിയ്ക്ക് മുന്‍പായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ അസാധാരണ ചര്‍ച്ച. ഫോട്ടോ സെഷന് മുന്‍പായാണ് മൂന്ന് ലോകനേതാക്കളും ചേര്‍ന്ന് ഹ്രസ്വമായ ചര്‍ച്ച നടത്തിയത്. ഉച്ചകോടിയുടെ വേദിയില്‍ റഷ്യന്‍ പ്രസിഡന്റിനൊപ്പമാണ് നരേന്ദ്രമോദി എത്തിയത്. പുടിനെ കാണുന്നത് എപ്പോഴും ആഹ്‌ളാദകരമാണെന്നും ഷി ജിന്‍പിങ്ങുമായും പുടിനുമായും കാഴ്ചപ്പാടുകള്‍ പങ്കുവെച്ചെന്നും നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു.
 
ചൈനയിലെ ടിന്‍ജിയാനിലാണ് ഉച്ചകോടി നടത്തുന്നത്. ഇതിനിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി നരേന്ദ്രമോദി ഇന്ന് ഒരു മണിക്കൂര്‍ നീളുന്ന കൂടിക്കാഴ്ച നടത്തും. റഷ്യ- യുക്രെയ്ന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നത് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. ഇന്ത്യയ്‌ക്കെതിരെ അമേരിക്ക ചുമത്തിയ അധികതീരുവയും ഉച്ചകോടിയില്‍ ചര്‍ച്ചയാകും. ഇന്നലെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങ്, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പ്രമുഖ നേതാക്കള്‍,വിയറ്റ്‌നാമിന്റെയും നേപ്പാളിന്റെയും പ്രധാനമന്ത്രിമാര്‍, മ്യാന്മര്‍ സീനിയര്‍ ജനറല്‍ എന്നിവരെ മോദി കണ്ടിയിരുന്നു. ഉച്ചകോടിയ്ക്ക് ശേഷം ഇന്ന് ഉച്ചയ്ക്ക് മോദി ഇന്ത്യയിലേക്ക് മടങ്ങും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍