ഇസ്രയേലില്‍ മിസൈല്‍ ആക്രമണം; വിക്ഷേപിച്ചത് യമനില്‍ നിന്ന്

സിആര്‍ രവിചന്ദ്രന്‍

ശനി, 28 ജൂണ്‍ 2025 (16:27 IST)
ഇസ്രയേലില്‍ മിസൈല്‍ ആക്രമണം. മിസൈലുകള്‍ യമനില്‍ നിന്നാണ് വിക്ഷേപിച്ചത് ഇസ്രയേല്‍ സേനയാണ് ഇക്കാര്യം അറിയിച്ചത്. പിന്നാലെ തെക്കന്‍ ഇസ്രയേലില്‍ അപകട സൈറണുകള്‍ മുഴക്കിയിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് യമനിലെ പ്രധാന ഇടങ്ങളില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയിരുന്നു. ഇറാനിലേക്ക് ആയുധങ്ങള്‍ കടത്താനായി യമനിലെ ഹൂതികള്‍ സഹായങ്ങള്‍ ചെയ്യുന്നുവെന്നും അത് തടയാനാണ് എയര്‍പോര്‍ട്ടിലടക്കം ആക്രമണം നടത്തിയതെന്നായിരുന്നു ഇസ്രയേല്‍ അന്ന് പറഞ്ഞത്.
 
അതേസമയം ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷത്തിനിടയില്‍, പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരുന്നതിനായി ജൂണ്‍ 18 ന് ആരംഭിച്ച ഓപ്പറേഷന്‍ സിന്ധുവിന്റെ കീഴില്‍ ഇതുവരെ 4,400 ല്‍ അധികം ഇന്ത്യന്‍ പൗരന്മാരെ ഇറാനില്‍ നിന്നും ഇസ്രായേലില്‍ നിന്നും ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 19 പ്രത്യേക വിമാനങ്ങളിലായാണ് ഇവരെ ഒഴിപ്പിച്ചത്.
 
ഇറാനില്‍ നിന്ന് ഒഴിപ്പിച്ച 173 ഇന്ത്യക്കാരുടെ ഒരു പുതിയ സംഘം വ്യാഴാഴ്ച രാത്രി അര്‍മേനിയന്‍ തലസ്ഥാനമായ യെരേവാനില്‍ നിന്നുള്ള വിമാനത്തില്‍ ഡല്‍ഹിയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം എക്‌സിലെ ഒരു പോസ്റ്റില്‍ അറിയിച്ചു. ഓപ്പറേഷന്‍ സിന്ധുവിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഓപ്പറേഷന്‍ സിന്ധു ആരംഭിച്ചതിനുശേഷം ഇറാനില്‍ നിന്ന് 14 വിമാനങ്ങളിലായി ഇതുവരെ 3,400 ല്‍ അധികം ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍