തിരുവനന്തപുരത്ത് ദിവസങ്ങളായി കേടായി മഴയത്ത് കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനം സുരക്ഷിതമെന്ന് യുകെ; 24 മണിക്കൂര്‍ ഉപഗ്രഹ നിരീക്ഷണം

സിആര്‍ രവിചന്ദ്രന്‍

ശനി, 28 ജൂണ്‍ 2025 (13:43 IST)
f35
തിരുവനന്തപുരത്ത് ദിവസങ്ങളായി കേടായി മഴയത്ത് കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35 സുരക്ഷിതമെന്ന് ബ്രിട്ടന്‍. 24 മണിക്കൂറും ഉപഗ്രഹം നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എയര്‍ ഇന്ത്യയുടെ ഹാങ്ങറിലേക്ക് വിമാനത്തെ ഇന്ന് മാറ്റിയേക്കുമെന്ന വിവരം ലഭിക്കുന്നുണ്ട്. നേരത്തെ ഇന്ത്യന്‍ വ്യോമസേനയുടെ സഹായങ്ങള്‍ യുകെ നിരസിച്ചിരുന്നു.
 
യുകെയില്‍ നിന്നുള്ള എന്‍ജിനീയറിങ് സംഘം ഇന്ന് സ്ഥലത്തെത്തി വിമാനം ഹാങ്ങറിലേക്ക് മാറ്റുമെന്നാണ് വിവരം. നേരത്തെ ഇന്ത്യയെ വിശ്വാസമില്ലാത്തതിനാലാണ് യുദ്ധവിമാനം ഇന്ത്യന്‍ വ്യോമസേനയെ തൊടാന്‍ അനുവദിക്കാത്തതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഈ ആരോപണം ബ്രിട്ടന്‍ തള്ളി. 
 
അമേരിക്കന്‍ കമ്പനി ലോക്ക് ഫീല്‍ഡ് മാര്‍ട്ടിന്‍ നിര്‍മിച്ച യുദ്ധവിമാനമാണിത്. ഇവരുടെ സാങ്കേതിക വിദഗ്ധരും തിരുവനന്തപുരത്ത് എത്തുമെന്നാണ് വിവരം. ദിവസമായി തുറന്ന സ്ഥലത്ത് മഴ നനഞ്ഞു കിടക്കുകയാണ് എഫ് 35 വിമാനം. നന്നാക്കാനായി വിമാനത്താവളത്തോട് ചേര്‍ന്നുള്ള ഹാങ്ങര്‍ യൂണിറ്റിലേക്ക് മാറ്റാമെന്ന ഇന്ത്യന്‍ വ്യോമസേനയുടെ നിര്‍ദ്ദേശം ബ്രിട്ടീഷ് അധികൃതര്‍ ആദ്യം നിരസിച്ചു. ആധുനിക യുദ്ധവിമാനമായ എഫ്-35 മറ്റൊരു രാജ്യത്തിന്റെ അധീനതയിലുള്ള ആറ്റകുറ്റപ്പണി കേന്ദ്രത്തിലേക്ക് മാറ്റേണ്ടതില്ലെന്നാണ് ബ്രിട്ടീഷ് സംഘത്തിന് തീരുമാനം. അതേസമയം താല്‍ക്കാലിക ഷെഡ് ഉണ്ടാക്കാമെന്ന നിര്‍ദ്ദേശവും ബ്രിട്ടന്‍ നിരസിച്ചു. 
 
യുദ്ധവിമാനത്തിന്റെ നിര്‍മ്മാണ -പ്രവര്‍ത്തന രഹസ്യങ്ങള്‍ അല്പം പോലും ചോര്‍ന്നു പോകരുതെന്ന മുന്‍കരുതലിലാണ് ബ്രിട്ടീഷ് സംഘം ഇന്ത്യയുടെ നിര്‍ദ്ദേശങ്ങള്‍ നിരസിക്കാന്‍ കാരണമെന്നാണ് ലഭിക്കുന്ന വിവരം. അറബിക്കടലില്‍ സൈനിക അഭ്യാസത്തിനെത്തിയ യുദ്ധക്കപ്പലില്‍ നിന്നാണ് എഫ് 35 പറന്നുയര്‍ന്നത്. ഇന്ധനക്കുറവ് ഉണ്ടായതിനെ തുടര്‍ന്നാണ് ശനിയാഴ്ച രാത്രി തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍