'നാട് വഷളാക്കി, സ്വന്തം വീട് ശരിയാക്കി': ലഹരി വിരുദ്ധ ദിനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് തിരുവനന്തപുരം നഗരത്തില്‍ പോസ്റ്ററുകള്‍

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 26 ജൂണ്‍ 2025 (12:27 IST)
poster
ലഹരി വിരുദ്ധ ദിനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് തിരുവനന്തപുരം നഗരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. 'എന്നിട്ട് എല്ലാം ശരിയായോ' എന്ന ചോദ്യം ഉയര്‍ത്തിക്കൊണ്ടുള്ള പോസ്റ്ററുകളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ലഹരി വിരുദ്ധ ദിനമായി ഇന്ന് സര്‍ക്കാര്‍ നഗരങ്ങളില്‍ വിവിധ പരിപാടികള്‍ നിശ്ചയിച്ചിരുന്നു. ഇതേ ദിവസം തന്നെയാണ് പോസ്റ്ററും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 'നാട് വഷളാക്കി, സ്വന്തം വീട് ശരിയാക്കി', 'സംസ്ഥാനം തകര്‍ത്തു' 'വീട് നന്നാക്കി നാട് ലഹരിയില്‍ മുക്കി' തുടങ്ങിയ വാക്യങ്ങളാണ് പോസ്റ്ററുകളില്‍ ഉള്ളത്.
 
അതേസമയം പോസ്റ്ററിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ലഹരി ഉപയോഗത്തിനെതിരെയുള്ള കര്‍മ പദ്ധതിയായ ബോധ പൂര്‍ണിമയുടെ ഉദ്ഘാടന ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു കഴിഞ്ഞ ദിവസം നിര്‍വഹിച്ചു. കേരളത്തിലെ മുഴുവന്‍ ക്യാമ്പസുകളെയും സമ്പൂര്‍ണമായി ലഹരിമുക്തമാക്കുന്നതിനുള്ള ഊര്‍ജിത പ്രവര്‍ത്തനങ്ങളാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
 
വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുകയും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു മാരക വിപത്താണ് ലഹരി. 'ബോധ പൂര്‍ണിമ' എന്ന പേരില്‍ ലഹരിമുക്ത മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ക്യാമ്പസുകളില്‍ വ്യത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു വരികയാണ്. നാളെ ലഹരി വിരുദ്ധ ദിനത്തില്‍ തന്നെ, എല്ലാ ക്യാമ്പസുകളിലും ഒരു മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോവുക എന്നതാണ് ഈ സന്ദര്‍ഭത്തില്‍ നാം ഓരോരുത്തരുടെയും ഉത്തരവാദിത്തമെന്ന് മന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍