സംയുക്ത വർമയുടെ നിഴലിൽ നിൽക്കുന്ന നായികയായി മീര ജാസ്മിനോ? ഒടുവിൽ സംഭവിച്ചത്...

നിഹാരിക കെ.എസ്

ബുധന്‍, 25 ജൂണ്‍ 2025 (15:12 IST)
മലയാള സിനിമയിലെ ഹിറ്റ് മേക്കർമാരിൽ ഒരാളാണ് സുന്ദർ ദാസ്. ഒരുകാലത്ത് അദ്ദേഹം ചെയ്ത സിനിമകളെല്ലാം ഹിറ്റായിരുന്നു. ദിലീപ് എന്ന ദാനറെ കരിയറിൽ ഏറെ പങ്കുവഹിച്ച സംവിധായകൻ കൂടിയാണ് അദ്ദേഹം. 'സല്ലാപം', 'കുബേരൻ'എന്നീ ചിത്രങ്ങൾ തന്നെ അതിന് ഉദാഹരണമായിരുന്നു. അദ്ദേഹം അവസാനമായി സംവിധാനം ചെയ്‌ത ചിത്രത്തിലും ദിലീപ് തന്നെയായിരുന്നു നായകൻ. ഇപ്പോഴിതാ അദ്ദേഹം പഴയ ഓർമ്മകൾ പങ്കുവയ്ക്കുകയാണ്.
 
ദിലീപ്, സംയുക്ത വർമ്മ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ കോമഡി എന്റർടെയ്‌നറായ കുബേരൻ എന്ന സിനിമയെ കുറിച്ചും തന്റെ ആദ്യ ചിത്രമായ സല്ലാപത്തെ കുറിച്ചും അദ്ദേഹം മനസ് തുറന്നു. രണ്ട് ചിത്രങ്ങളിലും പ്രധാന വേഷം അഭിനയിച്ച കലാഭവൻ മണിയെ കുറിച്ചും നടൻ ഇതിൽ വരാനുണ്ടായ സാഹചര്യത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ആർജെ ഗദ്ദാഫിയുടെ പോഡ്‌കാസ്‌റ്റിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
 
കുബേരനിൽ രണ്ടാമത്തെ നായികയായി തീരുമാനിച്ചിരുന്നത് മീര ജാസ്മിനെ ആയിരുന്നു. ദിലീപിനൊപ്പം തന്നെ പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിച്ചത് സംയുക്ത വർമ്മ ആയിരുന്നു. കുടകിലെ പെൺകുട്ടിയായി തീരുമാനിച്ചത് മീര ജാസ്മിനെ ആയിരുന്നു. നായകനും നായികയും അവസാനം ഒന്നിക്കുന്നുണ്ട്. പഴയ കാല നടി സുമിത്രയുടെ മകൾ ആണ് ഈ കഥാപാത്രത്തെ അവസാനം അവതരിപ്പിച്ചത്. മീര ജാസ്മിന് ചേരാത്ത ഒരു കഥാപാത്രമായിരുന്നു ഇത്. മീരയാണ് നായികയെങ്കിലും ചിത്രത്തിൽ പ്രാധാന്യം സംയുക്ത വർമയ്ക്കായിരുന്നു. മീര ചെയ്തിരുന്നുവെങ്കിൽ സംയുക്തയുടെ നിഴലിൽ നിൽക്കുന്ന കഥാപാത്രമായി പോയേനെ എന്നാണ് ആരാധകർ പറയുന്നത്.  
 
'സല്ലാപത്തിലെ ചെത്തുകാരന്റെ വേഷത്തിൽ മണിയുടെ സംഭാവനകൾ ഒരുപാടുണ്ട്. നാട്ടിലുള്ള ചെത്തുകാരെ എനിക്കും നേരിട്ടറിയാം. അച്ഛന്റെ ചില സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ഈ മാട്ടം കെട്ടിയുള്ള നടത്തവും മറ്റും നമുക്ക് അറിയാവുന്നതാണ്. സ്‌കൗട്ട് ആൻഡ് ഗൈഡ്‌സിന്റെ ഒരു ജില്ലാ റാലി ചാലക്കുടി ഹൈസ്‌കൂളിൽ നടക്കുകയായിരുന്നു. അങ്ങനെ ഒരു ദിവസം രാത്രി ക്യാമ്പ് ഫയറിന് ലോഹിയെ മുഖ്യ അതിഥിയായി കൊണ്ട് വന്നു.
 
ഒരു ചെറിയ പ്രസംഗം ആയിരുന്നു ഉദ്ദേശിച്ചത്. അതിനിടയിൽ ഒരാൾ വന്നുപറഞ്ഞു കലാഭവൻ മണി എന്ന് പറയുന്നൊരു മിമിക്രി കലാകാരനുണ്ട്, അദ്ദേഹത്തിന് ഒരു പെർഫോമൻസ് നടത്തിക്കൂടേ എന്ന്. അങ്ങനെ അതിനെന്താ നടത്തിക്കോട്ടെ എന്ന് ഞങ്ങളും പറഞ്ഞു. അവിടെ സ്‌കൂൾ ഗ്രൗണ്ടിൽ ഒരു സ്‌റ്റേജ് ഒക്കെ കെട്ടിയിരുന്നു. അവിടെയാണ് മണി പെർഫോം ചെയ്‌തത്‌. ഇയാൾ ചെയ്‌തത്‌ സൗണ്ടിൽ അല്ല ചെയ്‌തത്‌, ബോഡി ലാങ്ഗ്വേജിൽ ആയിരുന്നു. 
 
ആന പിൻഭാഗം ചൊറിയുന്നത്, ദിനോസർ, ഒട്ടകം, കുരങ്ങൻ എന്നിങ്ങനെ ഒക്കെ ചെയ്‌തു. അങ്ങനെ അത് കഴിഞ്ഞു. പുള്ളി പോവുകയും ചെയ്‌തു. പിന്നീട് സല്ലാപത്തിലേക്ക് വരുമ്പോൾ കലാഭവൻ മണിയെ പിടിച്ചാലോ എന്നാണ് ലോഹി ചോദിച്ചത്. മണിയോട് ഇതാണ് കഥാപാത്രം എന്ന് പറഞ്ഞുകൊടുത്തു. ചെത്തുകാരന്റെ വേഷമാണെന്ന് പറഞ്ഞു. പുള്ളിയോട് നടന്നുവരാൻ പറഞ്ഞു. തിരിഞ്ഞു നടന്നുകാണിക്കാൻ പറഞ്ഞു. കണ്ടപ്പോൾ ചെത്തുകാർ അത് കിറുകൃത്യമായിരുന്നു. നിന്നെ ഫിക്‌സഡ് ആണെന്ന് ഞാൻ പറഞ്ഞു. അതിലെ പാട്ടുപാടുന്ന രീതിയൊക്കെ സ്ക്രിപ്റ്റിൽ ഉള്ളതാണ്. പുള്ളി പിന്നെ തെങ്ങുകയറുന്നത് ഒക്കെ പഠിച്ചെടുത്തു. 
 
മണി തെലുഗിലും തമിഴിലും ഒക്കെ വളരെ ബിസി ആയിട്ടുള്ള സമയത്ത് ആയിരുന്നു കുബേരൻ വന്നത്. സലീം കുമാറിനെ ആയിരുന്നു കാസ്‌റ്റ് ചെയ്‌തിരുന്നത്‌. എന്നാൽ പുള്ളിക്ക് ഒരുപാട് പടങ്ങൾ ഉണ്ടായിരുന്ന സമയമായിരുന്നു അത്. അങ്ങനെ ഞാൻ മണിയോട് ചോദിച്ചു, പുള്ളി ജീവനുണ്ടെങ്കിൽ വരുമെന്നാണ് എന്നോട് പറഞ്ഞത്. ഇപ്പോഴും നോക്കിയാൽ കാണാം പഴയ ചാർട്ട് പ്രകാരം സലീം കുമാർ ആയിരുന്നു രാമാനുജനായി വരേണ്ടത്. പിന്നെ അത് മാറ്റി മണി വരുകയായിരുന്നു.
 
കുബേരനിൽ സംയുക്ത വർമ്മ നായികയായി ഫിക്‌സ് ആയിരുന്നു. അത് തുടക്കത്തിലേ തീരുമാനിച്ചതാണ്. എന്നാൽ രണ്ടാമത്തെ നായികയായി കുടകിലെ പെൺകുട്ടിയായി ഒരു നടി വേണമായിരുന്നു. പലരെയും നോക്കി. മീര ജാസ്‌മിനെയും ഉദ്ദേശിച്ചു. പക്ഷേ അവസാനം ചെയ്‌തത് പഴയ കാല നടി സുമിത്രയും മകൾ ആയിരുന്നു അവർ. നല്ല ബ്രില്ലിയൻറ് ആയിട്ടുള്ള കുട്ടിയായിരുന്നു, അങ്ങനെയാണ് അവരെ ആ വേഷത്തിലേക്ക് എടുക്കുന്നത്', അദ്ദേഹം പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍