മീനാക്ഷിയെ കോടതിയിലേക്ക് വലിച്ചിഴയ്ക്കില്ല; മഞ്ജു എഴുതിയ തുറന്ന കത്ത്

നിഹാരിക കെ.എസ്

തിങ്കള്‍, 23 ജൂണ്‍ 2025 (14:23 IST)
Meenakshi and Manju
മലയാള സിനിമയിൽ ഏറെ ചർച്ചയായ സംഭവങ്ങളിലൊന്നാണ് ദിലീപ്-മഞ്ജു വാര്യർ ഡിവോഴ്സ്. വിവാഹശേഷം സിനിമ ഉപേക്ഷിച്ച് കുടുംബത്തിന് വേണ്ടി നിലനിന്ന മഞ്ജുവിന്റെ പടിയിറക്കം എല്ലാം ഉപേക്ഷിച്ചായിരുന്നു. ജീവനാംശമായി ദിലീപ് നൽകാമെന്നേറ്റ കോടികൾ പോലും മഞ്ജു വേണ്ടെന്ന് വെച്ചു. പിന്നീട് പടുത്തുയർത്തിയത് തനിച്ചായിരുന്നു. 2014ലാണ് ഇരുവരും വേർപിരിഞ്ഞത്. 
 
മകളെ മഞ്ജു കൂടെ കൂട്ടിയിരുന്നില്ല. അന്ന് മകൾ മീനാക്ഷിക്ക് നേരെ കടുത്ത സൈബർ ആക്രമണം നടന്നിരുന്നു. പണവും പ്രതാപവും പ്രശസ്തിയുമുള്ള അച്ഛനൊപ്പം നിൽക്കാൻ മീനാക്ഷി തീരുമാനിച്ചതിനെതിരെയായിരുന്നു വിമർശനങ്ങളെല്ലാം. മഞ്ജുവിന് നേരെയും വിമർശനമുണ്ടായി. മഞ്ജു വാര്യർ സിനിമയിൽ ശ്രദ്ധ ചെലുത്താനായി മകളെ അച്ഛനൊപ്പം വിട്ടുവെന്ന് ദിലീപ് ആരാധകർ ആരോപിച്ചിരുന്നു. ഇത്തരം കുറ്റപ്പെടുത്തലുകൾ അതിര് കടന്നതോടെ അന്ന് മകളുടെ തീരുമാനത്തെ അനുകൂലിച്ച്, ഒരു തുറന്ന കത്തുമായി മഞ്ജു വാര്യർ എത്തിയിരുന്നു.
 
തന്റെ മകളെ കസ്റ്റഡി യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാൻ ഉദ്ദേശമില്ലെന്ന് തുറന്നു പറഞ്ഞ നടി, മീനാക്ഷിയെ ഏൽപ്പിച്ചത് ഏറ്റവും സുരക്ഷിതമായ കാരങ്ങളിലാണെന്നും കൂട്ടിച്ചേർത്തിരുന്നു. 
 
'മീനൂട്ടിക്ക് (മീനാക്ഷിക്ക്) അവളുടെ അച്ഛനോട് എത്രമാത്രം സ്നേഹമുണ്ടെന്ന് എനിക്ക് മറ്റാരെക്കാളും നന്നായി അറിയാം. ദിലീപേട്ടനോടൊപ്പം അവൾ സുരക്ഷിതയായിരിക്കുമെന്ന് എനിക്ക് ഉറപ്പാണ്. അവളുടെ കസ്റ്റഡി സ്വന്തമാക്കാൻ വേണ്ടി അവളെ കോടതിയിലേക്കു വലിച്ചിഴയ്ക്കാനും, നിയമപരമായ തർക്കങ്ങൾക്കിടയിൽ അവളുടെ ജീവിതം താറുമാറാക്കാനും ഞാൻ ആഗ്രഹിക്കുന്നില്ല. അവളോടൊപ്പം എന്നും ഒരു വിളിപ്പാടകലെ ഞാൻ ഉണ്ടാവും',മഞ്ജു തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
 
ഇന്ന്, തന്റെ എം.ബി.ബി.എസ് വിദ്യാഭ്യാസം പൂർത്തിയാക്കിയ താരപുത്രി ഡോക്ടർ ആയി സേവനമനുഷ്ഠിക്കുകയാണ്. വീട്ടിൽ ഒരു സ്ഥിരവരുമാനമുള്ളത് മീനാക്ഷിക്ക് മാത്രമാണെന്ന് അടുത്തിടെ ദിലീപും പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ അടുത്തിടെയാണ് ഇരുവരും ഫോളോ ചെയ്ത് തുടങ്ങിയത്. എന്നാൽ ഇത് ആരാധകർ ആഘോഷിച്ചു. അധികം വൈകാതെ, മീനാക്ഷി അമ്മയെ അൺഫോളോ ചെയ്തു. പക്ഷെ അമ്മയാവട്ടെ, ഇന്നും പരിഭവം ഒന്നുമില്ലാതെ മകളെ ഫോളൊ ചെയ്യുന്നുണ്ട്. പിന്നീട്, മഞ്ജു വാര്യരുടെ അച്ഛൻ മാധവ വാര്യർ അന്തരിച്ചപ്പോൾ അമ്മയുടെ തൃശ്ശൂരുള്ള വീട്ടിലേക്ക് മീനാക്ഷി എത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍