തനിക്കും കുടുംബത്തിനും താങ്ങായി നിന്ന നിരവധി പേരുണ്ടെന്ന് ദിലീപ് പറയുന്നു. കാർത്തിക് സൂര്യയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ. മന്ത്രി ഗണേശ് കുമാറിന്റെയുൾപ്പെടെ പേര് ദിലീപ് എടുത്ത് പറഞ്ഞിട്ടുണ്ട്. ഗണേശേട്ടനെ എനിക്ക് മറക്കാൻ പറ്റില്ല. പ്രധാനപ്പെട്ട ഒരു സ്ഥാനത്ത് ഇരിക്കുമ്പോൾ പോലും പുള്ളി നമ്മളെ വിശ്വസിച്ച് എനിക്ക് വേണ്ടി സംസാരിച്ചു. സിദ്ദിഖ് ഇക്കയും. എന്റെ ഫാമിലിയെ പാംപർ ചെയ്ത ഒരുപാട് പേരുണ്ട്. സത്യേട്ടൻ, ജോഷി സർ, പ്രിയൻ സർ, ബി ഉണ്ണികൃഷ്ണൻ, ലാൽ ജോസ് തുടങ്ങി ഒരുപാട് പേരുണ്ട്.
ഞങ്ങളുടെ വീട് ഒരു തുരുത്ത് പോലെയാക്കിയപ്പോൾ ഞങ്ങളെ സപ്പോർട്ട് ചെയ്തവരുടെ മുകളിൽ പോലും കേസ് വന്നു. ഇനിയാരും എന്നെ സപ്പോർട്ട് ചെയ്യാതിരിക്കാൻ വേണ്ടിയായിരുന്നു അത്. എടുത്ത് പറയാൻ ഒരുപാട് പേരുണ്ട്. അവരാരും ടിവിയുടെ മുന്നിൽ വന്ന് ഫെെറ്റ് ചെയ്യാൻ നിൽക്കാത്തവരാണ്. അല്ലാത്ത എല്ലാ കാര്യങ്ങളിലും അവർ സപ്പോർട്ട് തരും. ശ്രീനിയേട്ടനെ എടുത്ത് പറയണം. ശ്രീനിയേട്ടൻ എന്നെക്കുറിച്ച് പോസിറ്റീവായി പറഞ്ഞതിന് പുള്ളിയുടെ വീട്ടിൽ കരി ഓയിൽ ഒഴിക്കലുണ്ടായിരുന്നു. തന്നെ പിന്തുണച്ചതിന്റെ പേരിൽ ബലിയാടുകളായ ഒരുപാട് പേരുണ്ടെന്നും ദിലീപ് പറയുന്നു.
എല്ലാ മേഖലയിലും എനിക്ക് വേണ്ടി സംസാരിച്ചവരെ മാറ്റി നിർത്തി. കുറച്ച് പേരുടെ അജണ്ടയാണ്. അതിൽ ഒന്നും ചെയ്യാൻ പറ്റില്ല. എല്ലാം നിന്ന് പകച്ച് നിന്ന സമയത്ത് മേനക സുരേഷ്, സുരേഷ് കുമാർ തുടങ്ങിയവർ വന്നു. എന്റെ തിയറ്റർ അടച്ച് പൂട്ടാനുള്ള ശ്രമം നടത്തിയപ്പോൾ തിയറ്റർ അസോസിയേഷൻ വന്ന് ഇടപെട്ടു. വ്യക്തിപരമായി സപ്പോർട്ട് ചെയ്ത ഒരുപാട് പേർ വേറെയുമുണ്ട്. കാരണം നമ്മളെന്താണെന്ന് അവർക്കറിയാം. അവരുടെ മുമ്പിൽ വളർന്നയാളാണ് ഞാൻ. നമ്മളോട് ഇഷ്ടമുള്ള ഒരുപാട് പേർ ഒന്നും പറയാൻ പറ്റാതെ നിൽക്കുകയാണെന്നും ദിലീപ് പറയുന്നു.