ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായതായി ഗായിക അമൃത സുരേഷ്. തങ്ങളുടെ ചാനലില്‍ പങ്കുവെച്ച പുതിയ വീഡിയോയിലൂടെയാണ് അമൃതയും സഹോദരി അഭിരാമി സുരേഷും തട്ടിപ്പിനെക്കുറിച്ച് വെളിപ്പെടുത്തിയത്. ബന്ധുവിന്റെ നമ്പറില്‍ നിന്നും വന്ന മെസേജ് വഴിയാണ് തനിക്ക് പണം നഷ്ടപ്പെട്ടതെന്നാണ് അമൃത സുരേഷ് പറയുന്നത്. കൂടുതൽ പണം ചോദിച്ചെങ്കിലും തന്റെ കയ്യിൽ ഇല്ലാതിരുന്നതിനാൽ കൊടുത്തില്ലെന്നാണ് അമൃത പറയുന്നത്.
45,000 രൂപയാണ് അമൃതയ്ക്ക് നഷ്ടമായത്. ബന്ധുവിന്റെ നമ്പറില്‍ നിന്നും പണം ആവശ്യപ്പെട്ട് മെസേജ് അയക്കുകയായിരുന്നു. അസാധാരണമായൊന്നും തോന്നാത്തതിനാല്‍ പണം ട്രാന്‍സ്ഫര്‍ ചെയ്തു. വീണ്ടും 30000 രൂപ ആവശ്യപ്പെട്ടുവെങ്കിലും പൈസ ഇല്ലാത്തതനിനാല്‍ കൊടുത്തില്ല. പിന്നീട് ഫോണ്‍ വിളിച്ച് ചോദിച്ചപ്പോഴാണ് അബദ്ധം മനസിലായതെന്നും അമൃത പറയുന്നു.
''ഫോണ്‍ വിളിക്കുമ്പോള്‍ കേള്‍ക്കുന്ന മുന്നറിയിപ്പ് എപ്പോഴും നമ്മള്‍ കേള്‍ക്കാറുണ്ട്. ഞാന്‍ വിചാരിച്ചിരുന്നത് ഈ അനൗണ്‍സ്‌മെന്റ് കാരണം കോള്‍ കണക്ടാവാന്‍ എത്ര സമയമാണ് എടുക്കുന്നത് എന്നായിരുന്നു. ഞാനത് ഇതുവരെ ശ്രദ്ധിച്ചിരുന്നില്ല. ഞാന്‍ സ്റ്റുഡോയിയില്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ എന്റെ കസിന്‍ സിസ്റ്റര്‍ ബിന്ദുവിന്റെ ഫോണില്‍ നിന്നും മെസേജ് വന്നു. വാട്‌സ് ആപ്പിലാണ്. എനിക്ക് 45000 രൂപ വേണം, എമര്‍ജന്‍സിയാണ്. യുപിഐയ്ക്ക് എന്തോ പ്രശ്‌നമുണ്ട്. അതിനാല്‍ ഈ നമ്പറിലേക്ക് ഇടണമെന്നുമായിരുന്നു മെസേജ്. ഒരു മണിക്കൂറില്‍ തിരിച്ചിടാമെന്നും പറഞ്ഞു.
സ്റ്റുഡിയോയില്‍ ആയിരുന്നതിനാല്‍ വിളിച്ച് നോക്കാനും പോയില്ല. ഞാന്‍ അപ്പോള്‍ തന്നെ പണം ട്രാന്‍സ്ഫര്‍ ചെയ്തു. സ്റ്റുഡിയോയില്‍ ചിരിച്ച് നില്‍ക്കുന്നൊരു സെല്‍ഫിയും അയച്ചു കൊടുത്തു. അത് കഴിഞ്ഞ് അടുത്ത മെസേജ് വന്നു. 30000 കൂടെ അയക്കുമോ? എന്റെ കയ്യില്‍ പൈസ ഇല്ലായിരുന്നു. ഞാന്‍ ചേച്ചിയെ വീഡിയോ കോള്‍ വിളിച്ചു. പക്ഷെ കോള്‍ കട്ടാക്കി.
ഞാന്‍ നോര്‍മല്‍ കോള്‍ വിളിച്ചു. ഫോണ്‍ എടുത്തതും ചേച്ചി ഭയങ്കര കരച്ചില്‍. എന്റെ വാട്‌സ് ആപ്പ് ആരോ ഹാക്ക് ചെയ്തു, കുറേ പേര്‍ക്ക് മെസേജ് അയക്കുന്നുണ്ട്. നീ പൈസയൊന്നും അയച്ചു കൊടുക്കല്ലേ എന്ന് പറഞ്ഞു. അപ്പോഴേക്കും കാര്യങ്ങള്‍ കൈ വിട്ടു പോയിരുന്നു. എന്റെ ഒരു സെല്‍ഫിയും പോയി',' എന്നും അമൃത പറയുന്നു. തട്ടിപ്പാണെന്ന് മനസിലായതോടെ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചുവെന്നാണ് താരം പറയുന്നത്.