ട്രംപിന്റെ വാദം കള്ളം, ആ സമയത്ത് ഞാന്‍ റൂമില്‍ ഉണ്ടായിരുന്നു: വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 1 ജൂലൈ 2025 (17:24 IST)
ഇന്ത്യ-പാക് സംഘര്‍ഷം നടക്കവേ താന്‍ ഇടപെട്ട് സംഘര്‍ഷം അവസാനിപ്പിച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദം തെറ്റാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. മെയ് 9 രാത്രി പാകിസ്ഥാന്‍ ഇന്ത്യയില്‍ വലിയ ആക്രമണം നടത്താന്‍ പോകുന്നെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് വാന്‍സ് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പറഞ്ഞപ്പോള്‍ താന്‍ ആ റൂമില്‍ ഉണ്ടായിരുന്നുവെന്നും പാക്കിസ്ഥാന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് പ്രധാനമന്ത്രി ഗൗനിച്ചില്ലെന്നും എസ് ജയശങ്കര്‍ പറഞ്ഞു.
 
എന്നാല്‍ നമ്മുടെ ഭാഗത്തുനിന്ന് ഒരു പ്രതികരണം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു. പിന്നാലെ പിറ്റേദിവസം രാവിലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വിളിക്കുകയും പാകിസ്ഥാന്‍ സംസാരിക്കാന്‍ തയ്യാറാണെന്ന് പറയുകയും ചെയ്തു. പിന്നീട് പാകിസ്ഥാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍ മേജര്‍ ജനറല്‍ കാശിഫ് അബ്ദുള്ള വെടിനിര്‍ത്തുന്നതിനായി അഭ്യര്‍ത്ഥിച്ച് ബന്ധപ്പെട്ടതായി ജയശങ്കര്‍ പറഞ്ഞു. 
 
ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്താന്‍ തയ്യാറായത് തന്റെ ഇടപെടല്‍ കൊണ്ടാണെന്ന് ട്രംപ് നിരവധിതവണ അവകാശം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇന്ത്യ ഇത് നിരവധിതവണ തള്ളിക്കളയുകയും ചെയ്തു. പാകിസ്താന്റെ സൈനികശക്തിക്കേറ്റ തിരിച്ചടിയാണ് വെടിനിര്‍ത്തല്‍ അഭ്യര്‍ത്ഥിക്കാന്‍ കാരണമായതെന്ന് ജയശങ്കര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍