ഇസ്രയേലിനെ നേരിടാന്‍ ചൈനയുടെ ജി-10സി യുദ്ധവിമാനങ്ങള്‍ ഇറാന്‍ വാങ്ങുന്നു; റഷ്യയുമായുള്ള കരാര്‍ റദ്ദാക്കി

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 1 ജൂലൈ 2025 (18:35 IST)
ഇസ്രയേലിനെ നേരിടാന്‍ ചൈനയുടെ ജി-10സി യുദ്ധവിമാനങ്ങള്‍ ഇറാന്‍ വാങ്ങുന്നു. നേരത്തെ റഷ്യയുടെ എസ്‌യു-35 വിമാനങ്ങള്‍ വാങ്ങാനായിരുന്നു ഇറാന്റെ പദ്ധതി. ഇതിനുപകരമായിട്ടാണ് ചൈന വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചത്. റഷ്യന്‍ യുദ്ധവിമാനത്തേക്കാള്‍ വിലകുറഞ്ഞതും ഭാരം കൂടുതല്‍ താങ്ങാന്‍ ശേഷിയുള്ളതുമാണ് ചൈനീസ് വിമാനങ്ങളെന്ന് ഇറാന്‍ കരുതുന്നു. 
 
നിലവില്‍ പാക്കിസ്ഥാന്റെ സൈന്യത്തിന്റെ ഭാഗമാണ് ഈ യുദ്ധവിമാനങ്ങള്‍. ഇവ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുവെന്നാണ് ഇറാന്‍ കണ്ടെത്തിയിട്ടുള്ളത്. അതേസമയം ഇസ്രയേല്‍ വീണ്ടും ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേല്‍ ആയുധങ്ങള്‍ വന്‍തോതില്‍ സംഭരിക്കുന്നുവെന്ന് ഫാര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയില്‍ നിന്നും പാശ്ചാത്യ രാഷ്ട്രങ്ങളില്‍ നിന്നും വന്‍തോതില്‍ ആയുധങ്ങള്‍ ഇസ്രയേലില്‍ വിമാനങ്ങളില്‍ എത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
 
അതേസമയം തങ്ങളുടെ രാജ്യത്ത് നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്വം അമേരിക്കയും ഇസ്രയേലും ഏറ്റെടുക്കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടു. നഷ്ടപരിഹാരം നല്‍കണമെന്നും ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് നടപടി വേണമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു. യുഎന്‍ സെക്രട്ടറി ജനറലിന് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. 
 
പ്രകോപനം ഉണ്ടാക്കിയ സൈനിക തലവന്മാര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ഇതില്‍ ഉത്തരവാദിത്തം ഉണ്ടെന്നും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതില്‍ ക്രൂരവും നീചവുമായ കുറ്റകൃത്യം നടത്തുന്നതിലെ ഉത്തരവാദിത്വം ആക്രമിച്ചവര്‍ക്കാണെന്നും ഇറാന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍