കൽപറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ആദ്യ ടൗൺഷിപ്പിന് ഇന്ന് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തറക്കല്ലിട്ട് പദ്ധതിക്ക് തുടക്കം കുറിക്കും. കൽപ്പറ്റ നഗരത്തിനടുത്ത് സർക്കാർ ഏറ്റെടുത്ത എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമിയിലാണ് വൈകിട്ട് നാലുമണിക്ക് തറക്കല്ലിടൽ ചടങ്ങ് നടക്കുക.
സർക്കാർ ഏറ്റെടുത്ത 64 ഹെക്ടർ ഭൂമിയിൽ 7 സെൻ്റ് വീതമുള്ള പ്ലോട്ടുകളിൽ 1000 ചതുരശ്ര അടിയിൽ ഒറ്റ നിലയായി ക്ലസ്റ്ററുകൾ തിരിച്ചാണ് വീടുകൾ നിർമിക്കുക. വീടുകൾക്കൊപ്പം പൊതു സ്ഥാപനങ്ങൾ, പ്രത്യേക കെട്ടിടങ്ങൾ, റോഡ്, അനുബന്ധ സ്ഥാപനങ്ങൾ, വ്യാപാര- വാണിജ്യ സൗകര്യങ്ങൾ എന്നിവയും സർക്കാർ പ്ലാനിലുണ്ട്. ടൗൺഷിപ്പിൻ്റെ ഭാഗമായി ആരോഗ്യ കേന്ദ്രം, ആധുനിക അങ്കണവാടി, പൊതു മാർക്കറ്റ്, കമ്യൂണിറ്റി സെൻ്റർ എന്നിവ നിർമിക്കും. സംഘടനകളും സ്പോൺസർമാരുംം വീടുവച്ച് നൽകുന്നവർക്ക് സർക്കാർ സാമ്പത്തിക സഹായം നൽകും.