Fact Check: 'കുട്ടികളുടെ എണ്ണം പറയാന്‍ അറിയാത്ത വിദ്യാഭ്യാസ മന്ത്രി' വൈറലായി ശിവന്‍കുട്ടിയുടെ വീഡിയോ; സത്യാവസ്ഥ ഇതാണ്

രേണുക വേണു

വെള്ളി, 1 മാര്‍ച്ച് 2024 (15:17 IST)
Fact Check: 'എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന കുട്ടികളുടെ എണ്ണം കൃത്യമായി പറയാന്‍ പോലും കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിക്ക് സാധിക്കുന്നില്ല' എന്ന പരിഹാസത്തോടെ സംഘപരിവാര്‍, കോണ്‍ഗ്രസ് അനുകൂല പ്രൊഫൈലുകള്‍ പങ്കുവയ്ക്കുന്ന വീഡിയോ അടിസ്ഥാന രഹിതം. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ വാര്‍ത്താസമ്മേളന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 
 
എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളുടെ എണ്ണം നാല്, രണ്ട്, ഏഴ്, ഒന്ന്, പൂജ്യം, അഞ്ച് എന്ന് നമ്പറുകള്‍ മാത്രമായി വിദ്യാഭ്യാസ മന്ത്രി പറയുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഈ ഒരു ഭാഗം മാത്രം മുറിച്ചെടുത്ത് വിദ്യാഭ്യാസ മന്ത്രിക്ക് സംഖ്യ ഒന്നിച്ചു വായിക്കാന്‍ അറിയില്ല എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളുടെ എണ്ണം വിദ്യാഭ്യാസ മന്ത്രി തുടക്കത്തില്‍ തന്നെ കൃത്യമായി പറയുന്നുണ്ട്. ആദ്യം നാലു ലക്ഷത്തി ഇരുപത്തേഴായിരത്തി ഒരുന്നൂറ്റി അഞ്ച് എന്ന് മന്ത്രി വ്യക്തമായി പറയുന്നു. അതിനുശേഷം പത്രസമ്മേളനത്തിനു എത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് കുറിച്ചെടുക്കാനുള്ള സൗകര്യത്തിനു കൂടുതല്‍ വ്യക്തമായി നാല്, രണ്ട്, ഏഴ്, ഒന്ന്, പൂജ്യം, അഞ്ച് എന്നിങ്ങനെ നമ്പറുകള്‍ മാത്രമായി ആവര്‍ത്തിക്കുന്നു. ഈ ഭാഗം മാത്രമെടുത്താണ് ഇപ്പോള്‍ നടത്തുന്ന വ്യാജ പ്രചരണം. 

Misleading Video 

അതേസമയം എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് നാലിന് ആരംഭിക്കും. കേരളം, ലക്ഷദ്വീപ്, ഗള്‍ഫ് മേഖലകളിലെ 2,971 പരീക്ഷ കേന്ദ്രങ്ങളിലായി 4,27,105 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍