ആശാ വര്‍ക്കര്‍മാരെ തഴഞ്ഞ് വീണ്ടും കേന്ദ്രം; സുരേഷ് ഗോപി ആവശ്യപ്പെട്ടിട്ടും ഓണറേറിയം കൂട്ടാന്‍ തയ്യാറല്ല

രേണുക വേണു

ബുധന്‍, 5 മാര്‍ച്ച് 2025 (08:04 IST)
ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയംവര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറല്ല. കേരളത്തില്‍ നിന്നുള്ള ബിജെപിയുടെ ഏക എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ മുഖം തിരിച്ചു. ആശമാരുടെ ഓണറേറിയം വര്‍ധിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി ജെ.പി.നദ്ദയോടാണ് സുരേഷ് ഗോപി ഡല്‍ഹിയിലെത്തി ആവശ്യപ്പെട്ടത്. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായ ആശമാര്‍ക്ക് പ്രതിമാസം രണ്ടായിരം രൂപ മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്. 
 
2018 നു ശേഷം ആശമാരുടെ ഓണറേറിയം വര്‍ധിപ്പിക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. ആശമാര്‍ക്ക് നല്‍കാനുള്ള 100 കോടി രൂപ കേന്ദ്രം കുടിശിക നിര്‍ത്തിയിരിക്കുകയാണ്. 2023-24 വര്‍ഷത്തില്‍ ദേശീയ ആരോഗ്യ ദൗത്യത്തിനു (എന്‍.എച്ച്.എം) കേന്ദ്രം നല്‍കാനുള്ളത് 636.88 കോടി രൂപയാണ്. ഈ തുക ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിനു കത്തയച്ചിരുന്നു. എന്നാല്‍ നിഷേധാത്മക നിലപാടാണ് ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. 
 
അതേസമയം എസ്.യു.സി.ഐയുടെ നേതൃത്വത്തിലുള്ള ആശാ വര്‍ക്കര്‍മാരുടെ സമരത്തിനു പിന്തുണ കുറയുകയാണ്. സത്യാവസ്ഥകള്‍ മനസിലായതോടെ കൂടുതല്‍പേര്‍ സമരത്തില്‍ നിന്ന് പിന്മാറി. സംസ്ഥാനത്തെ 26,125 ആശമാരില്‍ 25,585 പേരും ഇന്നലെ ജോലിക്കെത്തി. 540 ആശമാര്‍ മാത്രമാണ് ഫീല്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്യാത്തത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍