നടിയെ തട്ടിക്കൊണ്ടു പോയത് ക്വട്ടേഷനോ, ദൃശ്യങ്ങള്‍ ആരുടെ കൈയില്‍ ?; സുനി വെളിപ്പെടുത്തല്‍ നടത്തി - വലവിരിച്ച് പൊലീസ്

Webdunia
ബുധന്‍, 21 ജൂണ്‍ 2017 (09:23 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ ഗൂഢാലോചന നടത്തിയവര്‍ ഉടന്‍ പിടിയിലായേക്കും. കേസിലെ മുഖ്യപ്രതി പൾസർ സുനിയെ ഉപയോഗിച്ച് നടത്തിയ ക്വട്ടേഷനായിരുന്നോ എന്നതിലാണ് വ്യക്തത കൈവരുന്നത്.

സുനിയോടൊപ്പം കാക്കനാട് ജില്ലാ ജയിലിൽ കഴി‍ഞ്ഞ മറ്റൊരു കേസിലെ പ്രതിയും ചാലക്കുടി സ്വദേശിയുമായ ജിൻസ (ജിൻസ്)നുമായി സുനി അടുപ്പത്തിലാകുകയും സംഭവ വിവരങ്ങളെല്ലാം വെളിപ്പെടുത്തുകയും ചെയ്‌തു. എന്തിനാണ് നടിയെ ആക്രമിച്ചതെന്നും ഇതിന് പിന്നില്‍ ആരെന്നും സുനി പറഞ്ഞെന്നാണ് വിവരം.

സംഭവ വിവരങ്ങള്‍ ജിന്‍സനുമായി സുനി പങ്കുവെച്ചതായി ജയില്‍ അധികൃതര്‍ മനസിലാക്കിയതിനെ തുടര്‍ന്ന് അന്വേഷണ സംഗത്തെ വിവരം അറിയിക്കുകയായിരുന്നു.

അന്വേഷണ സംഘം ജിൻസന്റെ മൊഴിയെടുത്തുവെങ്കിലും നിയമ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഇയാളുടെ മൊഴി മജിസ്ട്രേട്ട് മുമ്പാകെ നേരിട്ട് രേഖപ്പെടുത്തി കുറ്റപത്രത്തിന്റെ ഭാഗമാക്കാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു.

കുറ്റപത്രം സമർപ്പിച്ച കേസിൽ കൂടുതൽ തെളിവു ലഭിച്ചാൽ തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം നൽകാം.  പുതിയ മൊഴികൾ തെളിവു നിയമപ്രകാരം പ്രോസിക്യൂഷനു സഹായകരമല്ല. തുടര്‍ന്ന് നിയമോപദേശം തേടിയ പൊലീസിന്  സഹതടവുകാരനെ മജിസ്ട്രേട്ടിന് മുമ്പില്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

അന്വേഷണ സംഘത്തിന്റെ അപേക്ഷയിൽ ആലുവ മജിസ്ട്രേട്ട് രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടിരുന്നു. മൊഴി മുദ്രവച്ച കവറിൽ കേസ് പരിഗണിക്കുന്ന കോടതിക്കു കൈമാറണം.
Next Article