രാത്രികളും ശയ്യയും മാറി മാറി പങ്കിടുന്ന തൊഴിലും പിന്നെ മാണിയും - വീക്ഷണം പറയുന്നു

Webdunia
വ്യാഴം, 4 മെയ് 2017 (08:38 IST)
സിപിഎമ്മിന്റെ പിന്തുണയോടെ കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത കേരളാ കോൺഗ്രസ് എം വിഭാഗത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് മുഖപത്രം വീക്ഷണം. കോൺഗ്രസുമായുള്ള ധാരണ ലംഘിച്ചാണ് മാണി വിഭാഗം സിപിഎമ്മിന്റെ പിന്തുണ സ്വീകരിച്ചതെന്നതാണ് കോൺഗ്രസിനെ ചൊടിപ്പിച്ചിരിക്കുന്നത്.
 
മാണിയുടെ യാത്ര കനാനിലേക്കോ നരകത്തിലേക്കോ എന്ന തലക്കെട്ടിലാണ് എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ദേവദാസികളെപ്പോലെ ആരുടെ മുമ്പിലും ആടാനും പാടാനുമുള്ള മാണിയുടെ രാഷ്ട്രീയ അശ്ലീലത ആരെയും ലജ്ജിപ്പിക്കുന്നതാണെന്നും ആരോപിക്കുന്നു. രാത്രികളും ശയ്യയും മാറി മാറി പങ്കിടുന്ന തൊഴിലിന്റെ പേര് പറയാതെ തന്നെ എല്ലാവര്‍ക്കും അറിയാമെന്നും പരിഹസിക്കുകയാണ് വീക്ഷണം.
 
മാണിയെ യുഡിഎഫ് സഹിച്ചത് പോലെ മറ്റൊരു പാര്‍ട്ടിക്കും സഹിക്കേണ്ടി വന്നിട്ടില്ല. മാണിയും മകനും എകെജി സെന്ററിന് മുമ്പില്‍ ക്യൂ നില്‍ക്കുന്നത് ബിവറേജ് കടയുടെ മുമ്പിലെന്നവണ്ണം നിൽക്കുന്നതു പോലെയായിരിക്കുമെന്നും വീക്ഷണം പരിഹസിക്കുന്നു.  
 
യുഡിഎഫില്‍ മാണിക്ക് മാന്യതയോടെ പൂമുഖത്ത് കൂടെ കടന്നുവരാം. എല്‍ഡിഎഫിലാണെങ്കില്‍ അടുക്കള വാതിലിന്റെ സാക്ഷ നീക്കി ജാരനെപ്പോലെ പതുങ്ങിച്ചെല്ലാം. ഏതു വേണമെന്ന് നിശ്ച‌യിക്കേണ്ടതും മാണിയാണെന്നും വീക്ഷണം പറയുന്നു.
Next Article