ഇടതുമുന്നണി ഭരണത്തിലേക്ക്; യു ഡി എഫ് കോട്ടകളില്‍ വിള്ളല്‍

Webdunia
വ്യാഴം, 19 മെയ് 2016 (10:47 IST)
കേരളത്തില്‍ ഇടതുതരംഗം. നിലവിലെ സ്ഥിതി അനുസരിച്ച് 91 മണ്ഡലങ്ങളില്‍ എല്‍ ഡി എഫ് മുന്നേറുകയാണ്. 47 മണ്ഡലങ്ങളിലാണ് യു ഡി എഫ് മുന്നേറ്റം. ഒ രാജഗോപാല്‍ നേമത്ത് വിജയമുറപ്പിക്കുകയാണ്. പി സി ജോര്‍ജ്ജ് പൂഞ്ഞാറില്‍ വിജയത്തിലേക്ക് നീങ്ങുന്നു. ചടയമംഗലത്ത് എം എം ഹസന്‍ തോല്‍‌വിയിലേക്ക് നീങ്ങുന്നു. പാലായില്‍ കെ എം മാണി വിജയമുറപ്പിച്ചു. 
 
പീരുമേട്ടില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ബിജിമോള്‍ പിന്നിലാണ്. ഉടുമ്പന്‍‌ചോലയില്‍ സി പി എം സ്ഥാനാര്‍ത്ഥി എം എം മണി മുന്നിലാണ്. കായംകുളത്ത് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പ്രതിഭാ ഹരി മുന്നിലാണ്. എം ലിജുവാണ് അവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ഏറ്റുമാനൂരില്‍ സുരേഷ് കുറുപ്പിനെ പിന്തള്ളി തോമസ് ചാഴിക്കാടന്‍ മുന്നിലാണ്. പറവൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വി ഡി സതീശന്‍ പിന്നിലാണ്. എല്‍ ഡി എഫിന്‍റെ ശാരദാമോഹന്‍ അവിടെ ലീഡ് ചെയ്യുന്നു. 
 
തൃശൂര്‍ മണ്ഡലത്തില്‍ പത്മജ വേണുഗോപാല്‍ പിന്നില്‍. സി പി ഐയുടെ വി എസ് സുനില്‍കുമാര്‍ വ്യക്തമായ ലീഡോടെ മുന്നേറുന്നു. അതേസമയം, വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്‍ മുന്നിലാണ്. കുമ്മനം രാജശേഖരന്‍ അവിടെ മൂന്നാം സ്ഥാനത്തുതന്നെ തുടരുന്നു. മട്ടന്നൂരില്‍ ഇ പി ജയരാജന്‍ വിജയം ഉറപ്പിച്ചു.
 
പത്തനാപുരം മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ജഗദീഷ് പരാജയത്തിലേക്ക് നീങ്ങുന്നു. തുടക്കം മുതല്‍ തന്നെ വ്യക്തമായ മുന്നേറ്റമാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ഗണേഷ്കുമാര്‍ നടത്തുന്നത്.
 
കോന്നിയില്‍ അടൂര്‍ പ്രകാശ് മുന്നിലാണ്. ആറന്‍‌മുളയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ്ജ് മുന്നിലാണ്. അരുവിക്കരയില്‍ സിറ്റിംഗ് എല്‍ എല്‍ എ ശബരീനാഥന്‍ മുന്നിലാണ്. തൃപ്പൂണിത്തുറയില്‍ കെ ബാബു പിന്നിലാണ്.
 
ഇരിക്കൂറില്‍ കെ സി ജോസഫ് മുന്നിലാണ്. കണ്ണൂര്‍ മണ്ഡലത്തില്‍ കടന്നപ്പള്ളി മുന്നിലാണ്. തലശ്ശേരിയില്‍ സി പി എം സ്ഥാനാര്‍ത്ഥി എ എം ഷംസീര്‍ മുന്നിലാണ്. കല്യാശേരിയില്‍ ടി വി രാജേഷ് 40000 വോട്ടുകള്‍ക്ക് മുന്നിലാണ്. മാനന്തവാടിയില്‍ പി കെ ജയലക്‍ഷ്മി പിന്നിലാണ്.
Next Article