ട്രംപിന്റെ താരിഫ് ബംഗ്ലാദേശിനും പണിയായി; അമേരിക്കയിലേക്കുള്ള വസ്ത്ര കയറ്റുമതി നിര്‍ത്തി

സിആര്‍ രവിചന്ദ്രന്‍

ശനി, 12 ജൂലൈ 2025 (13:46 IST)
ട്രംപിന്റെ താരിഫ് ബംഗ്ലാദേശിനും പണിയായി. അമേരിക്കയിലേക്കുള്ള വസ്ത്ര കയറ്റുമതി ബംഗ്ലാദേശ് വസ്ത്ര വ്യാപാര കമ്പനികള്‍  നിര്‍ത്തി. ഓഗസ്റ്റ് ഒന്നു മുതല്‍ ബംഗ്ലാദേശില്‍ നിന്ന് അമേരിക്കയിലേക്ക് എത്തുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 35% ഇറക്കുമതി തീരുവ ഉണ്ടായിരിക്കുമെന്ന് ട്രംപ് അറിയിച്ചിരുന്നു.
 
10% തീരുവാ വേറെയുമുണ്ട്. അങ്ങനെ മൊത്തത്തില്‍ 45ശതമാനത്തിന്റെ തീരുവ താങ്ങാനാകില്ലെന്ന് കണ്ടാണ് ബംഗ്ലാദേശ് വസ്ത്ര വ്യാപാര കമ്പനികളുടെ തീരുമാനം. രാജ്യത്തിന്റെ മൊത്തം ജി ഡി പി യുടെ 10% സംഭാവന ചെയ്യുന്നത് വസ്ത്ര നിര്‍മ്മാണ മേഖലയാണ്. ബംഗ്ലാദേശില്‍ തിരിച്ചടിയായത് ഇന്ത്യയ്ക്ക് നേട്ടമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ അമേരിക്കയില്‍ ഇറക്കുമതി ചെയ്യുന്ന വസ്ത്രങ്ങളുടെ കണക്കില്‍ ബംഗ്ലാദേശ് മൂന്നാം സ്ഥാനത്തും ഇന്ത്യ നാലാം സ്ഥാനത്തുമാണ്.
 
അതേസമയം കഴിഞ്ഞദിവസം എട്ടു രാജ്യങ്ങള്‍ക്ക് കൂടി പുതിയ തീരുവ ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രസീലിനു പുറമേ അല്‍ജീരിയ, ബ്രൂണെ, ഇറാക്ക്, ലിബിയ, മോള്‍ഡോവ, ഫിലിപ്പൈന്‍സ്, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ക്കാണ് തീരുവ സംബന്ധിച്ച് കത്തുകള്‍ ഡൊണാള്‍ഡ് ട്രംപ് അയച്ചിട്ടുള്ളത്.
 
ട്രംപിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ ഇത് പങ്കുവെച്ചിട്ടുണ്ട്. അല്‍ജീരിയ, ഇറാക്ക്, ലിബിയ, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ക്ക് 30% തീരുവയും ബ്രൂണെ, മോള്‍ഡോവ എന്നീ രാജ്യങ്ങള്‍ക്ക് 25 ശതമാനവും ഫിലിപ്പിന്‍സിന് 20 ശതമാനവും തീരുവ തീരുമാനിച്ചിട്ടുണ്ട്. ഓഗസ്റ്റ് ഒന്നുമുതലാണ് പുതിയ തീരുവ നിലവില്‍ വരുന്നത്. ഏപ്രില്‍ മാസത്തിലെ തുടക്കത്തില്‍ ബ്രസീലിനുമേല്‍ അമേരിക്ക 10% താരിഫ് ചുമത്തിയിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍