Iran - Israel Conflict: ഇറാനെ ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം, തനിക്ക് തോന്നുമ്പോൾ തീരുമാനിക്കുമെന്ന് ട്രംപ്

അഭിറാം മനോഹർ

വ്യാഴം, 19 ജൂണ്‍ 2025 (12:12 IST)
ഇറാനെ ആക്രമിക്കാനുള്ള പദ്ധതികള്‍ക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അംഗീകാരം നല്‍കിയതായി റിപ്പോര്‍ട്ട്. എന്നാല്‍ ഇറാന് നേരെ ആക്രമണം നടത്തണമോ എന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുത്തിട്ടില്ലെന്നും യുഎസ് മാധ്യമമായ സിബിഎസ് റിപ്പോര്‍ട്ട് ചെയ്തു.
 
 ആണവപദ്ധതി ഉപേക്ഷിക്കാന്‍ ഇറാന്‍ തയ്യാറായാല്‍ ആക്രമണം ആരംഭിക്കാനുള്ള നീക്കത്തില്‍ നിന്നും യു എസ് പിന്മാറിയേക്കുമെന്ന് മുതിര്‍ന്ന ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് സിബിഎസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനിലെ ഫോര്‍ദോ യുറേനിയം സമ്പുഷ്ടീകരണകേന്ദ്രം ആക്രമിക്കുന്നതാണ് യുഎസിന്റെ പരിഗണനയിലുള്ളത്. ആണവകേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ യുഎസ് ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ തങ്ങള്‍ക്ക് തരണമെന്ന് നേരത്തെ ഇസ്രായേല്‍ ആവശ്യപ്പെട്ടിരുന്നു.
 
ഇറാനോട് നിരുപാധികം കീഴടങ്ങാനാണ് കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമൈനി തള്ളി. ഇറാനിയന്‍ ജനത കീഴടങ്ങില്ലെന്നും ഏതെങ്കിലും രീതിയില്‍ സൈനിക ഇടപെടല്‍ യുഎസ് നടത്തിയാല്‍ അതിന് വില നല്‍കേണ്ടി വരുമെന്നും ഖമൈനി മുന്നറിയിപ്പ് നല്‍കി.അതേസമയം മേഖലയില്‍ ഒരു യുഎസ് വിമാനവാഹിനികപ്പല്‍ കൂടിനീങ്ങുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയുടെ യുഎസ്എസ് കാള്‍ വില്‍സണ്‍ എന്ന യുദ്ധകപ്പല്‍ നേരത്തെ തന്നെ മേഖലയില്‍ നിലയുറപ്പിച്ചിരുന്നു. അത്യേസമയം ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ശേഖരവും ആണവകേന്ദ്രങ്ങളും ഇല്ലാതെയാക്കുകയെന്ന ലക്ഷ്യത്തിലേക്ക് ഇസ്രായേല്‍ പടിപടിയായി മുന്നേറുകയാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ബുധനാഴ്ച വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍