Bunker Buster Bombs: എന്താണ് അമേരിക്കയുടെ 'ബങ്കർ ബസ്റ്റർ' ബോംബുകൾ: ഇറാനിലെ ആണവ സൈറ്റുകൾ തകർക്കാൻ ഇതിനെ കൊണ്ടാകുമോ?

അഭിറാം മനോഹർ

ബുധന്‍, 18 ജൂണ്‍ 2025 (13:08 IST)
Bunker Buster Bombs
ആധുനിക യുദ്ധ സാങ്കേതികവിദ്യയുടെ വളര്‍ച്ച അത്യാധുനികമായ ആയുധങ്ങള്‍ നിര്‍മിക്കാനും രാജ്യങ്ങളെ പ്രാപ്തമാക്കിയിട്ടുണ്ട്. ഏത് അക്രമണവും തകര്‍ക്കുന്ന പ്രതിരോധ സംവിധാനം പോലെ തന്നെ ഏത് പ്രതിരോധത്തെയും തകര്‍ക്കാനാകുന്ന ആയുധങ്ങളും നിര്‍മിക്കാനുള്ള തത്രപാടിലാണ് രാജ്യങ്ങള്‍. ഇസ്രായേല്‍- ഇറാന്‍ സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങിയതോടെ ഇറാനിലെ ആണവ സൈറ്റുകള്‍ തകര്‍ക്കണമെന്ന നിലപാടിലാണ് ഇസ്രായേല്‍. ഇറാന്റെ ആണവശേഖരവും ആണവായുധങ്ങള്‍ നിര്‍മിക്കാനാവശ്യമായ സാമഗ്രികളും പര്‍വതങ്ങള്‍ക്കടിയിലെ ബങ്കറുകളിലാണ് സൂക്ഷിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇവ തകര്‍ക്കാനായാണ് ഇസ്രായേല്‍ അമേരിക്കയില്‍ നിന്നും ബങ്കര്‍ ബസ്റ്ററുകള്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
 
എന്താണ് ബങ്കര്‍ ബസ്റ്ററുകള്‍
 
സാധാരണ ബോംബുകള്‍ ഒരു പ്രതലത്തില്‍ വീണ് നാശനഷ്ടം വരുത്തുകയാണെങ്കില്‍ ഭൂമിയിലേക്ക് തുരന്ന് കയറി ഭൂഗര്‍ഭ സൈറ്റുകളില്‍ അടിയിലെ ബങ്കറുകളും തകര്‍ക്കാന്‍ സാധിക്കുന്ന ഭാരമേറിയ ബോംബുകളാണ് ബങ്കര്‍ ബസ്റ്ററുകള്‍. വേഗത്തില്‍ മണ്ണിലും കോണ്‍ക്രീറ്റിലും താഴ്ന്നിറങ്ങിയാണ്(Earth penetrating) ഇവ പൊട്ടിത്തെറിക്കുക. അതിനാല്‍ തന്നെ ഭൂമിക്കടിയില്‍ സുരക്ഷിതമെന്ന് കരുതുന്ന സൈനിക കേന്ദ്രങ്ങളും ബങ്കറുകളും തകര്‍ക്കാന്‍ ഇതിനാകും. 2004-ല്‍ ആദ്യമായി വികസിപ്പിച്ച GBU-57 MOP (Massive Ordnance Penetrator) ആണ് അമേരിക്കയുടെ ഏറ്റവും ശക്തമായ ബങ്കര്‍ ബസ്റ്റര്‍ ബോംബ്.
 
ഏകദേശം 13,600 കിലോ ഭാരം വരുന്ന ഇവയ്ക്ക് 60 മീറ്റര്‍ വരെ കനമുള്ള കോണ്‍ക്രീറ്റ് ഭേദിച്ച് അകത്തുകയറാനാകും. ബി-2 സ്റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങള്‍ പോലുള്ള ഹൈടെക് വിമാനങ്ങള്‍ കൊണ്ടാണ് ഇവ ഷൂട്ട് ചെയ്യുന്നത്.  ഇറാനിലെ നാതാന്‍സ്, ഫോര്‍ഡോ, കോം തുടങ്ങിയ ആണവ പ്ലാന്റുകള്‍ ഭൂഗര്‍ഭത്തിലായാണ് സ്ഥാപിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ സാധാരണമായ മിസൈലുകള്‍ ഉപയോഗിച്ച് ഇവ പൂര്‍ണ്ണമായും തകര്‍ക്കാനാവില്ല. ഒന്നിലധികം തട്ടുകളുള്ള ബങ്കറുകളിലോ പര്‍വതങ്ങള്‍ക്ക് അടിയിലോ ആയാണ് ഇറാന്റെ ആണവ കേന്ദ്രങ്ങള്‍. ഇത്രയും സങ്കീര്‍ണ്ണമായ പ്ലാന്റുകള്‍ തകര്‍ക്കാന്‍ അതിനാല്‍ ബങ്കര്‍ ബസ്റ്ററുകളുടെ സഹായമില്ലാതെ സാധിക്കില്ല. ഈ കാരണം കൊണ്ടാണ് ഇസ്രായേല്‍ ബങ്കര്‍ ബസ്റ്ററുകള്‍ നല്‍കണമെന്ന് യു എസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍