തനിനിറവുമായി ഗില്ലി വീണ്ടും

Webdunia
PROPRO
ഓസ്ട്രേലിയന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റിന്‍റെ ഇന്ത്യന്‍ കളിക്കാരോടുള്ള തനിനിറം വീണ്ടും പുറത്ത് വന്നു. ഗില്‍ക്രിസ്റ്റിന്‍റെ ആത്മകഥയായ ‘ട്രൂ കളേഴ്സ്’ല്‍ ഇത്തവണ വിമര്‍ശിച്ചിരിക്കുന്നത് ഇന്ത്യയുടെ മുന്‍ നായകന്‍ സൌരവ് ഗാംഗുലിയേയും ഓഫ് സ്പിന്നര്‍ ഹര്‍ഭജനേയുമാണ്.

സൌരവിനെയും ഹര്‍ഭജനെയും പേടിത്തൊണ്ടന്‍മാരാക്കി ഗില്ലി അവതരിപ്പിച്ചിരിക്കുന്നത് 2004 നാഗ്പൂര്‍ ടെസ്റ്റിന്‍റെ പശ്ചാത്തലത്തിലാണ്. നാഗ്പൂരില്‍ അന്ന് ഗാംഗുലിയും ഹര്‍ഭജനും കളിക്കാതിരുന്നത് തോല്‍‌വി ഭയന്നായിരുന്നു എന്ന് ഗില്ലി ആരോപിക്കുന്നു. പുല്ലു നിറഞ്ഞ പിച്ചില്‍ പന്തെറിയാന്‍ ഭയന്ന ഹര്‍ഭജന്‍ തനിക്ക് ഫ്ലൂ പിടിച്ചതായി പറഞ്ഞ് മത്സരത്തില്‍ പങ്കെടുത്തില്ലെന്നും ഗില്‍ക്രിസ്റ്റ് വ്യക്തമാക്കി.

ടോസ് ചെയ്യാന്‍ ഗില്‍ക്രിസ്റ്റ് എത്തുമ്പോള്‍ നായകനായ ഗാംഗുലിക്ക് പകരം ദ്രാവിഡ് എത്തിയെന്നും ഗാംഗുലി എവിടെ എന്ന തന്‍റെ ചോദ്യത്തില്‍ ദ്രാവിഡ് ഉത്തരം മുട്ടിപ്പോയെന്നും ഗില്‍ക്രിസ്റ്റ് പറയുന്നു. റിക്കി പോണ്ടിംഗിനു പകരക്കാരനായി താല്ക്കാലിക നായകന്‍റെ വേഷത്തിലായിരുന്നു ഈ സമയത്ത് ഗില്‍ ക്രിസ്റ്റ്.

പുല്ലു നിറഞ്ഞ നാഗ്പൂരിലെ പിച്ചാണ് ഹര്‍ഭജനെ മത്സരത്തില്‍ നിന്നും മാറ്റി നിര്‍ത്തിയതെന്നും ഗില്ലി കരുതുന്നു. മൈതാനത്തിന്‍റെ ഈ അവസ്ഥയാകാം ഗാംഗുലി വിദര്‍ഭാ ക്രിക്കറ്റ് അസോസിയേഷനുമായി ഉടക്കാന്‍ കാരണമായതെന്നും ഗില്ലി ഊഹിക്കുന്നു. നേരത്തെ പുസ്തകത്തിലെ സച്ചിന്‍ മാന്യനല്ല എന്ന പരാമര്‍ശത്തിന്‍റെ പേരില്‍ കഴിഞ്ഞയാഴ്ച ഗില്‍ ക്രിസ്റ്റ് വിമര്‍ശനത്തിനു വിധേയനായിരുന്നു.

ഹര്‍ഭജന്‍ സൈമണ്‍സ് സംഭവത്തില്‍ താന്‍ ഒട്ടേറെ അകലെ നിന്നതിനാല്‍ ഹര്‍ഭജന്‍ പറഞ്ഞത് കേട്ടില്ല എന്ന് ആദ്യം പറഞ്ഞ തെന്‍ഡുല്‍ക്കര്‍ അപ്പീല്‍ സമയത്ത് ‘മങ്കി’ എന്ന ഉച്ഛാരണം വരുന്ന ഹിന്ദി പദമാണ് ഉപയോഗിച്ചതെന്നാണ് പറഞ്ഞതെന്ന് ഗില്ലി ആരോപിക്കുന്നു. ഇതിനെ ‘വീണ്ടു വിചാരമില്ലാത്ത പ്രസ്താവന’ എന്നാണ് പരാമര്‍ശിക്കുന്നത്.