Sleep Divorce: ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ഡിവോഴ്‌സ് വർധിക്കുന്നതായി സർവേ, എന്താണ് സ്ലീപ് ഡിവോഴ്സ്

അഭിറാം മനോഹർ

വെള്ളി, 7 മാര്‍ച്ച് 2025 (12:14 IST)
ഇന്ത്യയില്‍ ഡിവോഴ്‌സ് റേറ്റ് ഉയരുന്നതില്‍ ആശങ്കപ്പെടുന്ന ഒരു വലിയ വിഭാഗം ജനങ്ങള്‍ നിലവിലുണ്ട്. പണ്ട് കാലത്ത് ഡിവോഴ്‌സ് എന്നത് ഒറ്റപ്പെട്ട സംഭവമായിരുന്നുവെങ്കില്‍ ഇന്നത് അങ്ങനെയല്ലാതെയായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യക്കാര്‍ക്കിടയില്‍ സ്ലീപ് ഡീവോഴ് ഉയരുന്നതായാണ് 2025ലെ ഗ്ലോബല്‍ സ്ലീപ് സര്‍വേയില്‍ പറയുന്നത്. വിവാഹിതരാണെങ്കിലും പങ്കാളിയില്ലാതെ ഒറ്റയ്ക്ക് ഉറങ്ങുന്നതാണ് സ്ലീപ് ഡീവോഴ്സ് എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്. ഇന്ത്യയിലെ 78 ശതമാനം ആളുകളും സ്ലീപ് ഡീവോഴ് നടത്തുന്നതായാണ് സര്‍വേയില്‍ പറയുന്നത്. 67 ശതമാനവുമായി ചൈനയും 65 ശതമാനവുമായി ദക്ഷിണ കൊറിയയുമാണ് തൊട്ടുപിന്നിലുള്ളത്.
 
ആഗോളതലത്തില്‍ 30,000ത്തോളം ആളുകളിലാണ് സര്‍വേ നടത്തിയത്. യുകെയിലും യുഎസിലും പകുതിപേര്‍ പങ്കാളിക്കൊപ്പം കിടക്കാന്‍ താത്പര്യപ്പെടുന്നവരാണ്. ബന്ധങ്ങളില്‍ വിള്ളല്‍ സംഭവിക്കുന്നതിന്റെ ഭാഗമായല്ല സ്ലീപ് ഡിവോഴ് ഭൂരിഭാഗവും ചെയ്യുന്നത്. പകരം മെച്ചപ്പെട്ട ഉറക്കത്തിനും ആരോഗ്യത്തിനും പ്രാധാന്യം നല്‍കിയാണ്. പങ്കാളിയുടെ കൂര്‍ക്കം വലി, മറ്റ് അസ്വസ്ഥതകള്‍ എന്നിവയെല്ലാം ഇതിന് കാരണങ്ങളാണ്.
 
 10 ശതമാനം ആളുകള്‍ പങ്കാളിയുടെ ഉറക്കസമയം പൊരുത്തമില്ലാത്തത് കൊണ്ടാണ് മാറികിടക്കുന്നത്. കിടപ്പറയിലെ മൊബൈല്‍ ഉപയോഗം കാരണം 8 ശതമാനം പേര്‍ മാറികിടക്കുന്നു. അതേസമയം പങ്കാളിക്കൊപ്പം കിടക്ക പങ്കിടുകയാണെങ്കില്‍ ലവ് ഹോര്‍മോണായ ഓക്‌സിടോസിന്‍ ഉയരാന്‍ കാരണമാകുമെന്നും ഇത് വിഷാദം, സമ്മര്‍ദ്ദം,ഉത്കണ്ഠ, വിഷാദം എന്നിവയുടെ അളവ് കുറയ്ക്കുമെന്നും വിവിധ പഠനങ്ങളെ ഉദ്ധരിച്ച് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍