സ്‌റ്റേജിലേക്ക് കയറാന്‍ തുടങ്ങിയപ്പോഴാണ് സംഭവം; മുന്‍ ഫിഫ അധ്യക്ഷന്‍ കയറിപ്പിടിച്ചെന്ന് വനിതാ താരം

ശനി, 11 നവം‌ബര്‍ 2017 (14:05 IST)
മുന്‍ ഫിഫ അധ്യക്ഷന്‍ സെപ് ബ്ലാറ്റര്‍ ലൈഗികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി മുൻ അമേരിക്കന്‍ ഫുട്‌ബോള്‍ വനിതാ ഗോളി ഹോപ് സോളോ. 2013ലെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാര ചടങ്ങിന് ഇടയിലായിരുന്നു സംഭവം. ഭയം മൂലമാണ് ഇക്കാര്യം ആരോടും പറയാതിരുന്നത്. ഞെട്ടലോടെയാണ് ആ അനുഭവം ഓര്‍ക്കാന്‍ കഴിയുന്നതെന്നും മുപ്പത്തിയാറുകാരിയായ സോളോ വ്യക്തമാക്കി.

ബാലണ്‍ ഡി ഓര്‍ ചടങ്ങില്‍ മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം പ്രഖ്യാപിക്കുന്നതിനിടെയാണ് സംഭവം. ഞാന്‍ സ്‌റ്റേജിലേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍ ബ്ലാറ്റർ തന്റെ നിതംബത്തിൽ പിടിച്ചമര്‍ത്തി. അപ്രതീക്ഷിതമായുണ്ടായ സംഭവത്തില്‍ താന്‍ പതറിപ്പോയി. വളരെ അസ്വസ്ഥയായാണ് ഞാൻ ആ ചടങ്ങിൽ അവാർഡ് പ്രഖ്യാപിച്ചതെന്നും ബാലണ്‍ ഡി ഓര്‍ ചടങ്ങിലെ അവതാരകയായിരുന്നു സോളോ പറഞ്ഞു.

തന്റെ ശരീരത്തില്‍ മേലില്‍ തൊടരുതെന്ന് പറയണമെന്നുണ്ടായിരുന്നുവെങ്കിലും ചടങ്ങിനും ശേഷം ബ്ലാറ്ററെ കണ്ടില്ല. പല മേഖലകളിലും ലൈംഗിക ചൂഷണം നടക്കുന്നുണ്ട്. ഫുട്‌ബോളില്‍ തന്നെ പല സന്ദര്‍ഭങ്ങളും ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. ഡ്രസിംഗ് റൂമില്‍ പരിശീലകന്‍ വനിതാ താരങ്ങളുടെ ശരീരത്തില്‍ തലോടുന്നത് പതിവാണ്. പക്ഷേ താരങ്ങളാരും പരിശീലകനെതിരെ ഒരക്ഷരം മിണ്ടില്ലെന്നും സോളോ കൂട്ടിച്ചേര്‍ത്തു.

അതേസമയം, സോളോയുടെ ആരോപണത്തെ തള്ളി ബ്ലാറ്റര്‍ രംഗത്തെത്തി. പരിഹാസ്യം എന്നാണ് ഈ ആരോപണത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. പോർച്ചുഗീസ് ദിനപത്രമായ എക്സ് പ്രസോവിന് നൽകിയ അഭിമുഖത്തിലാണ് സോളോ ഇക്കാര്യം പറഞ്ഞത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍