അനശ്വര രാജനെതിരെ സംവിധായകൻ ദീപു കരുണാകരൻ നടത്തിയ പരാമർശങ്ങൾ ശ്രദ്ധേയമായിരുന്നു. മിസ്റ്റർ ആൻഡ് മിസിസ് ബാച്ചിലർ എന്ന തന്റെ സിനിമയുടെ പ്രമോഷനുമായി അനശ്വര സഹകരിക്കുന്നില്ലെന്നായിരുന്നു സംവിധായകന്റെ ആരോപണം. എന്നാൽ, സംവിധായകനെ തള്ളി ചിത്രത്തിന്റെ നിർമാതാവ് പ്രകാശ് ഹൈലൈൻ രംഗത്ത്.
'റിലീസിനോട് അനുബന്ധിച്ചാണ് പ്രമോഷൻസൊക്കെ തീരുമാനിക്കുന്നത്. നേരത്തെ ഒരു ഡേറ്റ് പ്ലാൻ ചെയ്തിരുന്നു. പക്ഷേ അത് മാറ്റേണ്ടി വന്നു. എന്റെ എക്സ്പീരിയൻസ് വച്ച് അനശ്വര രാജന്റെ ഭാഗത്തുനിന്നും ഒരു നിസ്സഹകരണവും ഉണ്ടായിട്ടില്ല. ടീസർ, ഫസ്റ്റ് ലുക്ക് പോസറ്ററൊക്കെ നമ്മുടെ സോഷ്യൽ മീഡിയ പാർട്ണർ അനൗൺസ് ചെയ്യുന്ന സമയത്ത് അനശ്വര ഷെയർ ചെയ്തില്ല എന്നൊരു കമന്റ് ആണ് ഞാൻ കേട്ടത്. ആ സമയത്ത് അവരുടെ ഇൻ്‍സ്റ്റയിൽ എന്തോ ടെക്നിക്കൽ എറർ എന്തോ ഉണ്ടായിരുന്നു. അക്കാര്യം അനശ്വര തുറന്നു പറയുകയും ചെയ്തതാണ്. അല്ലാതെ മേജറായിട്ടുള്ളൊരു പ്രശ്നം അവരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
ദീപു പറഞ്ഞത് വ്യക്തിപരമായി അഭിപ്രായം ആണ്. സംവിധായകൻ എന്ന നിലയ്ക്ക് ദീപുവിന് അത് പറയാം. മമ്മൂക്കയെ വച്ചൊക്കെ സിനിമ ചെയ്ത സീനിയർ സംവിധായകൻ ആണ് ദീപു. പക്ഷേ ഇതിപ്പോ ഇങ്ങനെ ഒരു ഇന്റർവ്യു വന്നത് അനവസരമായി പോയെന്നാണ് എന്റെ അഭിപ്രായം. പ്രമോഷനുമായി ബന്ധപ്പെട്ട് അത് ഗുണം ചെയ്യുമോന്നും അറിയില്ല. ആർട്ടിസ്റ്റ് വന്നില്ലെങ്കിൽ അതിന്റേതായ നടപടി ക്രമങ്ങൾ നമുക്കുണ്ട്. അതെല്ലാം കഴിഞ്ഞാണ് അഭിപ്രായ പ്രകടനങ്ങളിലേക്ക് പോകുന്നത്. ഇതെന്റെ അഭിപ്രായം മാത്രമാണ്.
അനശ്വരയ്ക്ക് വേണ്ടി നമ്മളാദ്യം ഹയാത്തിൽ ആയിരുന്നു റൂം ബുക്ക് ചെയ്തത്. അവര് തന്നെ എക്സ്പെൻസീവ് ആയിട്ടുള്ള റൂം വേണ്ടെന്ന് പറഞ്ഞ ആളാണ്. സാധാരണ രീതിയിൽ എക്സ്പൻസീവ് ആയിട്ടുള്ള കാര്യങ്ങൾ വേണ്ടെന്ന് വയ്ക്കില്ല. പക്ഷേ ആ കാര്യത്തിൽ വരെ അനശ്വര സഹകരിച്ചു എന്നതാണ്. പ്രതിഫലത്തിന്റെ കാര്യത്തിലായാലും കൺഫർട്ടബിളായിട്ടാണ് ഡീൽ ചെയ്തത്. ദീപുവിന് ഇപ്പോഴെന്താണ് സംഭവിച്ചതെന്ന് എിക്കറിയില്ല. ഇതിപ്പോ അനശ്വരയുടെ കരിയറിനെയും ബാധിക്കും. നാളെ അവരുമായി പടം കമ്മിറ്റ് ചെയ്യുന്നവർക്കും ഒരു ആശയക്കുഴപ്പം ഉണ്ടാകും. അതുകൊണ്ടാണ് യഥാർത്ഥ്യം ഞാൻ പറഞ്ഞത്. എന്റെ സിനിമകൾ ചെയ്ത ആർട്ടിസ്റ്റുകളുമായി നല്ല ബന്ധത്തിൽ പോകണമെന്നാണ് ആഗ്രഹം', നിർമാതാവ് പറഞ്ഞു.