ലോക്സഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള ജോലിക്കായി വാണിജ്യ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ നിയമിച്ചതിനായി നാലുദിവസങ്ങള്‍ ചെക്ക് പോസ്റ്റുകളില്‍ ആളില്ലാതാവും എന്ന് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ സര്‍ക്കാരിന് 200 ഓളം കോടി രൂപയുടെ നഷ്ടമുണ്ടായേക്കുമെന്നാണു കണക്കാക്കുന്നത്.
സംസ്ഥാനത്തെ പ്രധാന അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ വാളയാര്‍, അമരവിള, തെന്മല, കുമളി, മുത്തങ്ങ എന്നിവിടങ്ങളിലാണുള്ളത്. സാധാരണ ഗതിയില്‍ ഒരു ചെക്ക് പോസ്റ്റില്‍ മൂന്നു ഇന്‍സ്പെക്ടര്‍മാരും മൂന്നു പ്യൂണ്‍മാരുമാണുള്ളത്. ഇതില്‍ ഇന്‍സ്പെക്ടര്‍മാരെ മാത്രമാണ് തെരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിച്ചിരിക്കുന്നത്.
പത്താം തീയതി നടക്കുന്ന വോട്ടെടുപ്പിനായി ഉദ്യോഗസ്ഥര്‍ ഒമ്പതാം തീയതി തന്നെ വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ എത്തേണ്ടിവരും. ഇതിനായി എട്ടാം തീയതി തന്നെ സ്ഥിരം ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരും എന്നതിനൊപ്പം പതിനൊന്നാം തീയതി മാത്രമാവും ഇവരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍നിന്ന് മുക്തമാക്കുക.
തെരഞ്ഞെടുപ്പ്, വിഷു എന്നീ വേളകളില്‍ സംസ്ഥാനത്ത് മദ്യം നന്നായി ചെലവാകുന്നതും നിലവില്‍ നിരവധി ബാറുകള്‍ പൂട്ടിയതും കള്ളക്കടത്തുകാര്‍ക്ക് അനായാസം ചെക്ക് പോസ്റ്റുകള്‍ കടന്ന് മദ്യമെത്തിക്കാന്‍ സഹായമാവും എന്നതാണ് പ്രധാന പ്രശ്നമാവുന്നത്. ഇതിനൊപ്പം സാമ്പത്തികമായി പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന സര്‍ക്കാരിന് ചെക്ക് പോസ്റ്റുകള്‍ വഴിയുള്ള വരുമാനത്തില്‍ കുറവും വരും എന്നാണ് നിലവിലെ സ്ഥിതി.