പുതിയ കലാരൂപം വഞ്ചി

Webdunia
മതസൗഹാര്‍ദ്ദത്തിന്‍റെയും ദേശസ്നേഹത്തിന്‍റെയും കഥകള്‍ പറഞ്ഞ് കൊണ്ട് ആ ""വഞ്ചി'' വേദികളില്‍ നിന്നും വേദികളിലേക്ക് വിജയഭേരി മുഴക്കി തുഴയുകയാണ്.വില്ലടിച്ചാന്‍ പാട്ടിന്‍റെ പരിഷ്കൃത രൂപമാണ് ഈ കലാമേള.

കേരളത്തിലെ കോഴിക്കോടിനടുത്തുള്ള "വട്ടോളി' എന്ന കൊച്ചുഗ്രാമത്തില്‍ രൂപം കൊണ്ട വില്‍കലാമേളയെന്ന കലാരൂപമാണ് "വഞ്ചി'യെന്ന പേരില്‍ ഇങ്ങനെ ജനഹൃദയങ്ങള്‍കവര്‍ന്ന് തുഴയുന്നത്.

ഇതുവരെ ഒട്ടുമിക്ക ഇന്ത്യന്‍ ഗ്രാമങ്ങളിലേയും നാലായിരത്തോളം വേദികള്‍ കൈരളിയുടെ ഈ രംഗശില്പം കീഴടക്കിയിട്ടുണ്ട്. വട്ടോളിയിലെ ഒരു കൂട്ടം കലാകാരന്മാരുടെ സംഘടനയായ മനോരഞ്ജന്‍ കലാസമിതിയാണ് വില്‍കലാമേളയുടെ സ്ഥാപകര്‍.

കിട്ടു, കുഞ്ഞായന്‍, മത്തായി എന്നീ കഥാപാത്രങ്ങളുടെ പ്രശ്നങ്ങള്‍ക്ക് ലളിതമായ ഉത്തരങ്ങള്‍ നല്കി സത്യദേവന്‍ എന്ന കഥാപാത്രം അമരത്ത് നിന്നാണ് വഞ്ചിക്ക് നേതൃത്വം നല്കുന്നത്. ഈ വില്‍ കലാമേളയുടെ ഇതിവൃത്തവും ഇത് തന്നെ.

ഇന്ന് സമൂഹം നേരിടുന്ന പ്രശ്നങ്ങളാണ് ഈ മൂന്ന് പേരുടെയും പ്രശ്നങ്ങള്‍. ജീവിതം മടുത്ത് ആത്മഹത്യ ചെയ്യാനൊരുങ്ങുന്ന ഇവരെ നേരായ മാര്‍ഗ്ഗത്തില്‍ നയിക്കുകയാണ് സത്യദേവന്‍ എന്ന കഥാപാത്രം പെയ്യുന്നത്.

ആത്മഹത്യ ചെയ്യാനൊരുങ്ങുന്ന മൂന്നു പേരും മൂന്ന് മതവിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നു. പൂര്‍ണ്ണമായും ഹാസ്യത്തിന്‍റെ അടിത്തറയില്‍ അവതരിപ്പിക്കുന്ന "വഞ്ചി'യ്ക്ക് പാട്ടും നൃത്തവും അടങ്ങിയ മസാല പരുവം കൂടുതല്‍ ആസ്വാദ്യത പകരുന്നു.


ബോധവല്‍ക്കരണത്തിലൂടെ

ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ സംഗീത നാടക വിഭാഗത്തിന് വേണ്ടിയാണ് മനോരഞ്ജന്‍ കലാസമിതി ആദ്യകാലങ്ങളില്‍ പരിപാടികള്‍ അവതരിപ്പിച്ചിരുന്നത്.കാലാകാലങ്ങളലെ ഗവണ്‍മെന്‍റിന്‍റെ ബോധവല്‍ക്കരണ പരിപാടികള്‍ പ്രചരിപ്പിക്കുകയാണ് ഇവരുടെ മുഖ്യചുമതല. ഇന്നും ആ ചുമതല സ്തുത്യര്‍ഹം ഇവര്‍ നിര്‍വ്വഹിക്കുന്നു.

സാമുഹ്യ സുരക്ഷാ പദ്ധതി, എയ്ഡ്സ് ബോധവല്‍ക്കരണം, മദ്യവര്‍ജ്ജനം എന്നിവയും ഇവരുടെ പരിധിയില്‍ വന്ന നിയമങ്ങളാണ്. കഥാപാത്രങ്ങള്‍ക്കും അഭിനേതാക്കളുടെ എണ്ണത്തിലും യാതൊരു മാറ്റവും വരുത്താതെ വിഷയങ്ങളില്‍ മാത്രം മാറ്റം വരുത്തിയാണ് "വഞ്ചി' വേദികളില്‍ അവതരിപ്പിക്കുന്നത്.

വ്യത്യസ്തമായ അവതരണശൈലി കൊണ്ടും, ഹാസ്യാത്മകത കൊണ്ടും കഥാപാത്രങ്ങളുടെ മാറ്റം ഒരു പ്രശ്നമല്ല എന്നത് ഈ കലാരൂപത്തിന്‍റെ പ്രത്യേകതയാണ്. ഓരോ വേദി കഴിയുന്തോറും പരിപാടികള്‍ അവതരിപ്പിക്കാനുള്ള ക്ഷണം അന്നന്ന് കൂടിയിട്ടേയുള്ളൂ. ഇത് പറയുമ്പോള്‍ മനോരഞ്ജന്‍ കലാസമിതി സെക്രട്ടറി ഇ.കെ. സുരേഷിന്‍റെ മുഖത്ത് ആത്മവിശ്വാസം അലയടിക്കുന്നു.


ബോധവല്‍ക്കരണത്തിന്‍റെ വ്യത്യസ്തമുഖം

എഴുപത് കാലഘട്ടങ്ങളില്‍ കേന്ദ്രഗവണ്‍മെന്‍റിന്‍റെ വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ ജനങ്ങളിലേക്ക് എത്തിക്കാനായി സര്‍ക്കാര്‍ സാംസ്കാരിക സംഘടനകളുടെ സഹായം തേടിയിരുന്നു. അന്ന് നിലവിലുണ്ടായിരുന്ന കലാരൂപങ്ങളില്‍ നിന്ന് വ്യത്യസ്തമായ കലാപരിപാടികളിലൂടെ ബോധവല്‍ക്കരണം നടത്താനായിരുന്നു ഗവണ്‍മെന്‍റ് തീരുമാനിച്ചത്.

ഇത്തരത്തില്‍ അപേക്ഷ ക്ഷണിച്ചുകൊണ്ട് പരസ്യം വിവിധ പത്രങ്ങളില്‍ വന്നു. ഇത് ശ്രദ്ധിച്ച മനോരജ്ഞന്‍ കലാസമിതിയുടെ പ്രവര്‍ത്തകര്‍ക്കാണ് വില്‍കലാമേള എന്ന ആശയം ഉദിച്ചത്. ഇവരുടെ അപേക്ഷ പരിഗണിച്ച ഗവണ്‍മെന്‍റിന് ഇന്‍റര്‍വ്യൂ ഘട്ടത്തിലും ഈ കലാമേള നന്നായി ബോധിച്ചു. ഇത്തരത്തില്‍ അവസരം കിട്ടിയ വളരെ ചുരുക്കം ചിലരില്‍ ഒരു സംഘടനയാണ് ഈ കലാസമിതി.

അങ്ങനെ 1977 ല്‍ ഡിസംബര്‍ 10-ാം തീയതി കീഴൂരില്‍ വില്‍കലാമേളയ്ക്ക് ആദ്യതിരി തെളിഞ്ഞു. തുടര്‍ന്നങ്ങോട്ട് ഇത് വരെ സര്‍ക്കാര്‍ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് ഇവരുടെ പരിപാടി അത്യാവശ്യ ഘടകമായിത്തീര്‍ന്നു. ഈ പരിപാടികളില്‍ ആകൃഷ്ടരായ വിവിധ സ്വകാര്യ ഏജന്‍സികള്‍ വില്‍കലാമേള അവതരിപ്പിക്കാന്‍ ക്ഷണിക്കുന്നതിന് തിരക്ക് കൂട്ടി. രാജ്യത്തിന്‍റെ പലഭാഗത്ത് നിന്നും ഇത്തരത്തിലുള്ള ക്ഷണം മനോരഞ്ജന്‍ കലാസമിതിയ്ക്ക് ലഭിക്കുകയുണ്ടായി.

അന്തരിച്ച പ്രശസ്ത നാടകകൃത്ത് ഖാന്‍കാവില്‍, ശിവപുരം ബാലകൃഷ്ണന്‍ എന്നിവരാണ് "വഞ്ചി'യുടെ സംവിധായകര്‍. അവര്‍ സംവിധാനം ചെയ്ത രീതിയില്‍പോലും മാറ്റം വരാതെയാണ് ഇന്നും കഥകള്‍ അവതരിപ്പിക്കുന്നത്.

അഭിനയത്തികവിന്‍റെ വഞ്ചി

വില്ലടിച്ചാന്‍ പാട്ടിന്‍റെ പരിഷ്കൃത രൂപമാണ് ഈ കലാമേള. വഞ്ചിയുടെ രൂപത്തില്‍ കെട്ടിയുണ്ടാക്കിയ വില്ലും, നാല് കഥാപാത്രങ്ങളും ജനമനസ്സിലേക്ക് പരസ്പര സ്നേഹത്തിന്‍റേയും സൗഹൃദത്തിന്‍റേയും സന്ദേശങ്ങള്‍ നേരിട്ട് ചൊരിയുന്ന രീതിയിലാണ് ഇതിന്‍റെ അവതരണം

. അതിനാല്‍, നൂതന കലാ-സങ്കേതങ്ങളുയര്‍ത്തുന്നു ഭീഷണിയിലോ, ശാസ്ത്ര-സാങ്കേതികവിദ്യകളുയര്‍ത്തുന്ന വെള്ളപ്പൊക്കത്തിലോ ആടിയുലാതെ ഇവര്‍ സധൈര്യം മുന്നോട്ടു പോകുന്നു.