മുംബൈ ഭീകരാക്രമണ കേസിലെ പ്രതി അജ്മല്‍ അമീര്‍ കസബിന് മുംബൈയിലെ പ്രത്യേക കോടതി വധശിക്ഷ വിധിച്ചപ്പോള്‍ മനസില്‍ ഇരച്ചെത്തിയത് അഫ്സല്‍ ഗുരുവും കാണ്ഡഹാറും. കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ സംഭവത്തിലുടെ ഇന്ത്യക്ക് കൈവന്ന നഷ്ടം പോലെയാകുമോ അജ്മല്‍ അമീര്‍ കസബെന്ന ലഷ്കര്‍ ഭീകരനെന്ന് പേടിയോടെയാണെങ്കിലും നാം സംശയിക്കേണ്ടിയിരിക്കുന്നു. അജ്മല്‍ അമീര്‍ കസബിന് നിലവില്‍ വധശിക്ഷ വിധിച്ചിരിക്കുന്നത് മുംബൈ ഭീകരാക്രമണ കേസ് കൈകാര്യം ചെയ്ത പ്രത്യേക കോടതിയാണ്. ഇന്ത്യന്‍ ക്രിമിനല്‍ ചട്ടം 366 പ്രകാരം പ്രതിക്ക് ഇനി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പോകാവുന്നതാണ്. അതായത്, ഇപ്പറഞ്ഞ രണ്ട് മേല്‍ക്കോടതികളിലും കസബിന് അപ്പീല്‍ നല്‍കാവുന്നതാണ്.
കസബ് അപ്പീല്‍ നല്കിയാലും വധശിക്ഷയ്ക്ക് മാറ്റമൊന്നും വരില്ലെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. പരമോന്നത നീതിപീഠം വധശിക്ഷ ശരിവെച്ചാലും കസബിന് രാഷ്ട്രപതിയുടെ മുമ്പാകെ ദയാഹര്‍ജി നല്കാവുന്നതാണ്. ഇപ്പോള്‍ തന്നെ 29 ദയാഹര്‍ജികളാണ് രാഷ്ട്രപതിക്ക് മുമ്പിലുള്ളത്. ഈ നിയമനടപടികള്‍ക്ക് ഇനിയും നമ്മുടെ നിയമവ്യവസ്ഥയനുസരിച്ച് കൂടുതല്‍ സമയം എടുക്കേണ്ടി വരും. അതിനാല്‍ തന്നെ ഇത്തരം കാലതാമസങ്ങള്‍ക്ക് കാത്തുനിന്നാല്‍ അത് കൂടുതല്‍ അപകടകരമാകുമെന്നാണ് സുരക്ഷാ ഏജന്‍സികള്‍ സര്‍ക്കാരിന് നല്കുന്ന മുന്നറിയിപ്പ്. അതുകൊണ്ടാണ് അഫ്സല്‍ ഗുരുവിനെയും കസബിനെയും എത്രയും പെട്ടെന്ന് തൂക്കിലേറ്റണമെന്ന് പ്രതിപക്ഷമായ ബി ജെ പി ആവശ്യപ്പെടുന്നതും. കാണ്ഡഹാറില്‍ ബി ജെ പിക്ക് സംഭവിച്ചത് ഇനി ആവര്‍ത്തിക്കരുതെന്നുള്ള ആഗ്രഹവുമുണ്ടാകാം ഇതിനു പിന്നില്‍.
കാണ്ഡഹാര്‍ വിമാന റാഞ്ചലിലൂടെ 1999ലെ തണുത്ത ഡിസംബറില്‍ ഇന്ത്യയുടെ കൈയില്‍ നിന്ന് ഊര്‍ന്നുപോയത് പാകിസ്ഥാനി മുജാഹിദീനും ജയ്ഷ്-ഇ-മൊഹമ്മദ് സ്ഥാപകനുമായ മൗലാന മഹ്സൂദ് അസ്ഹറെന്ന കൊടും ഭീകരവാദിയായിരുന്നു. ഇന്ത്യയെയും അമേരിക്കയെയും നശിപ്പിക്കാതെ മുസ്ലീം സമൂഹത്തിന് ശാശ്വത സമാധാനം ലഭിക്കില്ലെന്ന് പ്രഖ്യാപിച്ച ഭീകരവാദി. 1994ല്‍ ആയിരുന്നു മൌലാന മഹ്സൂദ് അസ്ഹറിനെ ഇന്ത്യ അറസ്റ്റു ചെയ്തത്. ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് മഹ്സൂദ് അസ്ഹറിനെ അറസ്റ്റു ചെയ്ത് ജയിലിലടച്ചത്. കൈയില്‍ കിട്ടിയിട്ടും കൈവിട്ടു പോയ തീവ്രവാദിയാണ് അസ്ഹര്‍. 1999 ഡിസംബറില്‍ കാണ്ഡഹാര്‍ വിമാനം റാഞ്ചിയ ഭീകരവാദികള്‍ ആവശ്യപ്പെട്ടത് മഹ്സൂദ് അസ്ഹറിന്‍റെയും നാലു ഭീകരവാദികളുടെയും മോചനമായിരുന്നു. നേപ്പാളിലെ കാഠ്മണ്ഡുവില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന വിമാനമായിരുന്നു ഭീകരവാദികള്‍ റാഞ്ചിയത്. 176 യാത്രക്കാരുടെ ജീവനു വിലയായി നാല് കൊടുംഭീകരരെ ആയിരുന്നു ഇന്ത്യക്ക് വിട്ടു കൊടുക്കേണ്ടി വന്നത്.
1999 ല്‍ ഇന്ത്യയുടെ കൈയില്‍ നിന്ന് ‘കൂളാ’യി രക്ഷപ്പെട്ട ഈ ഭീകരവാദിയായിരുന്നു 2001ലെ ഇന്ത്യന്‍ പാര്‍ലമെന്‍റ് ആക്രമണത്തിന് പിന്നിലും. 2008ലെ മുംബൈ ഭീകരാക്രമണ കേസിലും ഇയാള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ വിശ്വസിക്കുന്നു. അസ്ഹറിനൊപ്പം അന്ന് മോചിതരായ അഹ് മദ് ഒമര്‍ സയീദ് ഷെയ്ഖ്, ഡാനിയേല്‍ പേള്‍ വധക്കേസിലെയും സെപ്റ്റംബര്‍ 11ലെ യു എസ് ആക്രമണ കേസിലെയും പ്രധാനപ്രതികളാണ്. കാണ്ഡഹാര്‍ വിമാന റാഞ്ചലിന്‍റെ ചുവടു പിടിച്ച് അന്ന് ഇന്ത്യയെ മുഴുവന്‍ വെല്ലുവിളിച്ച് പാക്കിസ്ഥാനിലേക്കു രക്ഷപ്പെട്ട മഹ്സൂദ് അസ്ഹര്‍ തുടര്‍ന്ന് അവിടം കേന്ദ്രമാക്കി ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്.
PRO
പാര്‍ലമെന്‍റ് ആക്രമണക്കേസുമായി ബന്ധപ്പെട്ട് പിടിയിലായ അഫ്സല്‍ ഗുരു എന്ന് വിളിക്കപ്പെടുന്ന മൊഹമ്മദ് അഫ്സലിന്‍റെ വധശിക്ഷ രാഷ്ട്രപതിക്കു മുമ്പില്‍ ദായാഹര്‍ജിയായി ഇപ്പോഴും നില്ക്കുകയാണ്. അഫ്സല്‍ ഗുരു പ്രതിയാണെന്നും അല്ലെന്നുമുള്ള വാദങ്ങള്‍ക്കിടയില്‍ ‘ഇന്ത്യാ ടുഡേ’ ഒരു സര്‍വെ നടത്തിയിരുന്നു. സര്‍വെയില്‍ പങ്കെടുത്തവരില്‍ 78% ആളുകളും മൊഹമ്മദ് അഫ്സല്‍ ഗുരുവിന്‍റെ വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടവരായിരുന്നു. അഫ്സല്‍ ഗുരു പ്രതിയെന്നും വാദിയെന്നും രണ്ടുപക്ഷം ഇപ്പോഴും ഇന്ത്യയില്‍ സജീവമായി നിലനില്ക്കുന്നതിനാല്‍ തല്‍ക്കാലത്തേക്ക് അഫ്സല്‍ ഗുരു ജയിലില്‍ തന്നെ കഴിയട്ടെ എന്ന് ആശ്വസിക്കാം. പ്രശസ്ത സാഹിത്യകാരി അരുന്ധതി റോയ് ഉള്‍പ്പെടെയുള്ള ചിലരും അഫ്സലിന് വധശിക്ഷ നല്കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍, ഒരു അഫ്സല്‍ ഗുരു മാത്രമല്ല അമ്പതിലധികം കുറ്റവാളികളാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ഇന്ത്യയിലെ വിവിധ ജയിലുകളിലായി കഴിയുന്നത് എന്ന സത്യം കാണാതിരിക്കാന്‍ നമുക്ക് കഴിയില്ല. ഇവരുടെ കാര്യത്തില്‍ ഒരു തീരുമാനം കൈക്കൊണ്ടിട്ട് വേണം കസബിന്‍റെ കേസ് പരിഗണിക്കേണ്ടത് എന്നതും നമ്മുടെ രാജ്യത്തിന്‍റെ സുരക്ഷയ്ക്ക് കൂടുതല്‍ ഭീഷണിയാവുകയാണ്.
കസബിന് വധശിക്ഷ വിധിച്ചത് രാഷ്ട്രത്തിന്‍റെ വിജയമായി ഉയര്‍ത്തി കാട്ടുമ്പോള്‍ ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ അന്തസ്സ് അന്താരാഷ്ട്രതലത്തില്‍ കൂടുതല്‍ ഉയര്‍ന്നിരിക്കുകയാണ്. വധശിക്ഷ നല്‍കിയില്ലെങ്കില്‍ നമ്മുടെ കോടതിയുടെ വിശ്വാസ്യത തന്നെ നഷ്ടമായേനെ എന്നാണ് ജഡ്ജി കോടതിയില്‍ പറഞ്ഞത്. വിധി രാജ്യത്തിന്‍റെ ശത്രുക്കള്‍ക്കുള്ള സന്ദേശമാണെന്ന് പറഞ്ഞ വിദേശകാര്യമന്ത്രി എസ് എം കൃഷ്ണ മുംബൈ ഭീകരാക്രമണവുമായി ബന്ധമുള്ള ഹാഫിസ് സയീദ്ദും ലഖ്‌വിയും ഉള്‍പ്പെടെ ബാക്കി 20 ഭീകരവാദികളെയും വിട്ടുതരണമെന്ന് പാകിസ്ഥാനോട് ആവശ്യപ്പെടും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഏതായാലും ഭീകരവാദികള്‍ക്കെതിരെയുള്ള കടുത്ത മുന്നറിയിപ്പാണ് കസബിനെതിരായ വിധിയിലൂടെ ഇന്ത്യ നല്‍കിയിരിക്കുന്നത്.
ഭീകരാക്രമണങ്ങളും ആരോപണങ്ങളും പലപ്പോഴായി ഉയര്‍ന്നപ്പോഴും തികഞ്ഞ ആത്മസംയമനമായിരുന്നു ഇന്ത്യ പാലിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഒന്നര വര്‍ഷത്തോളം സമയമെടുത്ത് വിചാരണ നടത്തി പ്രഖ്യാപിച്ചിരിക്കുന്ന ഈ വിധി ഇന്ത്യന്‍ നിയമവ്യവസ്ഥയ്ക്ക് ഒരു പൊന്‍തൂവല്‍ കൂടി ആയിരിക്കുകയാണ്. പാകിസ്ഥാനും അമേരിക്കയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കുള്ള വ്യക്തമായ സന്ദേശം കൂടിയാണ് ഈ വിധി. അതുകൊണ്ട് തന്നെ കസബിന്‍റെ വധശിക്ഷ നടപ്പാക്കുന്നിടത്തു മാത്രമേ ഈ വിധിയും പൂര്‍ത്തിയാകുകയുള്ളൂ. ഇതിനകം തന്നെ ഭീകരവാദകേസിലെ പ്രതിയായ കസബിനെ സംരക്ഷിക്കാന്‍ നമ്മുടെ സര്‍ക്കാര്‍ ചെലവാക്കിയത് 34 കോടി രൂപയാണ്. പ്രതിദിനം രണ്ടു ലക്ഷം രൂപ വെച്ചാണ് കസബിനു വേണ്ടി ഇന്ത്യന്‍ സര്‍ക്കാര്‍ ചെലവഴിക്കുന്നത്. അതായത് ഇതിനകം തന്നെ കസബ് രാജ്യത്തിന് വന്‍ സാമ്പത്തിക ബാധ്യത കൂടി ആയിരിക്കുകയാണ്. അതുകൊണ്ട് തന്നെ നിയമനടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി കസബിനെ തൂക്കിലേറ്റേണ്ടത് ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ആവശ്യമാണ്.