പരിക്കുകൾ വന്നപ്പോൾ പേസും നഷ്ടമായി, പാക് പരാജയത്തിന് പിന്നിലെ കാരണം വ്യക്തമാക്കി റഷീദ് ലത്തീഫ്

അഭിറാം മനോഹർ

വെള്ളി, 30 ഓഗസ്റ്റ് 2024 (17:32 IST)
ക്രിക്കറ്റ് ചരിത്രത്തില്‍ തങ്ങളുടെ ഏറ്റവും മോശം അവസ്ഥയിലാണ് നിലവില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം. ടി20 ഫോര്‍മാറ്റില്‍ അമേരിക്കയോട് പോലും പരാജയപ്പെടുന്ന നിലയിലേക്ക് മാറിയ പാകിസ്ഥാന്‍ ചരിത്രത്തിലാദ്യമായി ഒരു ടെസ്റ്റ് മത്സരം ബംഗ്ലാദേശിന് അടിയറവ് വെച്ചിരുന്നു. ഇപ്പോഴിതാ പാക് ക്രിക്കറ്റ് അഭിമുഖീകരിക്കുന്ന പ്രശ്‌നം എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ പാക് വിക്കറ്റ് കീപ്പര്‍ താരമായിരുന്ന റഷീദ് ലത്തീഫ്.
 
ദീര്‍ഘകാലം മികച്ച പേസില്‍ പന്തെറിയാന്‍ പാകിസ്ഥാന്‍ ബൗളര്‍മാര്‍ക്കാകുന്നില്ലെന്ന് റഷീദ് ലത്തീഫ് പറയുന്നു. ക്രിക്കറ്റ് ലോകത്ത് എക്കാലവും പാകിസ്ഥാന്‍ അറിയപ്പെട്ടത് തങ്ങളുടെ മികച്ച പേസര്‍മാരുടെ പേരിലാണ്. മികച്ച പേസില്‍ പന്തെറിയാന്‍ പാക് ബൗളര്‍മാര്‍ക്ക് എക്കാലവും സാധിച്ചിരുന്നു. എന്നാല്‍ ബൗളര്‍മാര്‍ക്ക് ഈ വേഗത കൈമോശം വന്നിരിക്കുന്നു. നസീം ഷാ, ഖുറം ഷഹ്‌സാദ്, ഷഹീന്‍ അഫ്രീദി എല്ലാം തന്നെ മണിക്കൂറില്‍ 145 കിമീ വേഗതയില്‍ പന്തെറിഞ്ഞവരാണ്. എന്നാല്‍ ഇതിപ്പോള്‍ 130ലേക്ക് താഴ്ന്നിരിക്കുന്നു.
 
 ജസ്പ്രീത് ബുമ്ര, ജോഫ്രാ ആര്‍ച്ചര്‍ എന്നിവരെല്ലാം കരിയറില്‍ പലതവണ പരിക്ക് തളര്‍ത്തിയ ബൗളര്‍മാരാണ്. എന്നാല്‍ ഇവര്‍ തിരിച്ചെത്തിയപ്പോള്‍ അവരുടെ പേസ് കൈമോശം വന്നിരുന്നില്ല. പാറ്റ് കമ്മിന്‍സും പരുക്കേറ്റ് പുറത്ത് നിന്ന താരമാണ്. എന്നാല്‍ കമ്മിന്‍സിന്റെ പേസും കുറഞ്ഞില്ല. പാകിസ്ഥാന്‍ ബൗളര്‍മാര്‍ക്ക് മാത്രമാണ് ഇത് സംഭവിക്കുന്നത്. അതിനര്‍ഥം പാകിസ്ഥാന്‍ സപ്പോര്‍ട്ട് സ്റ്റാഫുകള്‍ തങ്ങളുടെ പണി എടുക്കുന്നില്ല എന്നതാണ്. റഷീദ് ലത്തീഫ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍