3 ഫോർമാറ്റിലും കളിക്കുന്നവരല്ല, പോരാത്തതിന് വിരമിക്കാൻ സമയമടുക്കുകയും ചെയ്തു, കോലിയ്ക്കും രോഹിത്തിനും ജഡേജയ്ക്കും എന്തിന് എ പ്ലസ് കാറ്റഗറി?

അഭിറാം മനോഹർ

ചൊവ്വ, 22 ഏപ്രില്‍ 2025 (19:40 IST)
കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള ബിസിസിഐ വാര്‍ഷിക കരാറുകള്‍ പ്രഖ്യാപിച്ചത്. ടി20 ക്രിക്കറ്റില്‍ നിന്നും വിരമിച്ചും സൂപ്പര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവരെ എ പ്ലസ് കാറ്റഗറിയിലാണ് ബിസിസിഐ ഉള്‍പ്പെടുത്തിയത്. ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ ബിസിസിഐ കരാറില്‍ തിരിച്ചെത്തുകയും ചെയ്തു.
 
 സാധാരണയായി ടീമിനായി 3 ഫോര്‍മാറ്റിലും ഒരുപോലെ മികച്ച് നില്‍ക്കുന്ന താരങ്ങളെയാണ് ബിസിസിഐ എ പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുന്നത്. 2 ഫോര്‍മാറ്റുകളില്‍ ടീമിലെ പ്രാധാനതാരങ്ങളായവര്‍ക്ക് എ കാറ്റഗറിയാണ് നല്‍കാറുള്ളത്. 2 ഫോര്‍മാറ്റുകളിലും മാറി മാറി കളിക്കുന്ന താരങ്ങള്‍ക്ക് ബി കാറ്റഗറിയും യുവതാരങ്ങള്‍ക്കും ഒരു ഫോര്‍മാറ്റ് മാത്രം കളിക്കുന്ന താരങ്ങള്‍ക്ക് സി കാറ്റഗറിയുമാണ് നല്‍കാറുള്ളത്. എന്നാല്‍ ടി20 ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചിട്ടും കോലി, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ എന്നീ താരങ്ങളെ എ പ്ലസ് കാറ്റഗറിയിലാണ് ബിസിസിഐ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
 
ഇതിന് കാരണമായി ബിസിസിഐ പറയുന്നത് ഇങ്ങനെയാണ്. ഒക്ടോബര്‍ 1 2024 മുതല്‍ സെപ്റ്റംബര്‍ 30 2025 വരെയുള്ള കാലമാണ് പുതിയ കരാറെങ്കിലും ഇതിന് കണക്കിലെടുത്തത് 2023 ഒക്ടോബര്‍ 1 മുതല്‍ 2024 സെപ്റ്റംബര്‍ വരെയുള്ള കാലമാണെന്നും കോലി, ജഡേജ, രോഹിത് എന്നിവര്‍ 2024 ജൂണില്‍ ഇന്ത്യയ്ക്കായി ടി20 ലോകകപ്പില്‍ കളിച്ചവരാണ് എന്നതുമാണ്. അതിനാലാണ് സാങ്കേതികമായി മൂന്ന് താരങ്ങളും എ പ്ലസ് കാറ്റഗറി നിലനിര്‍ത്തിയതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍