PBKS vs RCB: ആത്മഹത്യാപരം, മണ്ടന്മാരാണോ, ഒരുത്തനും ക്രീസില്‍ നിലയുറപ്പിക്കാന്‍ ശ്രമിച്ചില്ല, പഞ്ചാബിന്റെ പരാജയത്തെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് ഗവാസ്‌കര്‍

അഭിറാം മനോഹർ

വെള്ളി, 30 മെയ് 2025 (11:54 IST)
PBKS vs RCB
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിനെതിരായ ക്വാളിഫയര്‍ മാച്ചിലെ പരാജയത്തില്‍ പഞ്ചാബ് ബാറ്റര്‍മാരുടെ സമീപനത്തെ വിമര്‍ശിച്ച് ഇതിഹാസ താരമായ സുനില്‍ ഗവാസ്‌കര്‍. മത്സരത്തില്‍ മുന്‍നിര ബാറ്റര്‍മാര്‍ പുറത്തായിട്ടും സാഹചര്യത്തിന് അനുയോജ്യമായ രീതിയിലല്ല പഞ്ചാബ് ബാറ്റര്‍മാര്‍ ബാറ്റ് വീശിയത്. ടീം തകര്‍ച്ചയില്‍ നില്‍ക്കുമ്പോള്‍ വമ്പനടികള്‍ക്ക് ശ്രമിച്ചാണ് പല താരങ്ങളും വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയത്. ഇതാണ് ഗവാസ്‌കറെ ചൊടുപ്പിച്ചത്.
 
ഇത് അവിശ്വസനീയമാണ്, ആത്മഹത്യ ചെയ്യുന്നതിന് തുല്യം. അല്ലെന്ന് നിങ്ങള്‍ക്ക് പറയാനാകുമോ, കമന്ററി ബോക്‌സില്‍ ഇരുന്ന് ഗവാസ്‌കര്‍ ചോദിച്ചു. പഞ്ചാബിന്റെ അവസാനത്തെ അംഗീകൃത ബാറ്ററായ മാര്‍ക്കസ് സ്റ്റോയ്‌നിസ് സ്വീപ് ഷോട്ടിന് ശ്രമിച്ച് ബൗള്‍ഡായതിന് പിന്നാലെയായിരുന്നു ഗവാസ്‌കര്‍ പൊട്ടിത്തെറിച്ചത്. മത്സരത്തിന്റെ രണ്ടാം ഓവറില്‍ പ്രിയാന്‍ഷ് ആര്യ യാഷ് ദയാലിന്റെ പന്തില്‍ ക്യാച്ച് നല്‍കിയതോടെയായിരുന്നു പഞ്ചാബ് ബാറ്റിങ്ങിന്റെ തകര്‍ച്ചക്ക് തുടക്കമായത്. പിന്നാലെ പ്രഭ്‌സിമ്രാനും ജോഷ് ഇംഗ്ലീഷും നായകന്‍ ശ്രേയസ് അയ്യരും മടങ്ങിയതോടെ പഞ്ചാബ് പ്രതിസന്ധിയിലായി.
 
പേസ് ആക്രമണത്തിന് പിന്നാലെ സുയാഷ് ശര്‍മയും എത്തിയതോടെ വേഗത്തിലായിരുന്നു പഞ്ചാബിന്റെ തകര്‍ച്ച. സുയാഷ് ശര്‍മ, ജോഷ് ഹേസല്‍വുഡ് എന്നിവര്‍ 3 വിക്കറ്റും യാഷ് ദയാല്‍ രണ്ടും ഭുവനേശ്വര്‍ കുമാര്‍ റോമരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. മറുപടി ബാറ്റിങ്ങില്‍ 8 വിക്കറ്റിനായിരുന്നു ആര്‍സിബിയുടെ വിജയം. 12 റണ്‍സെടുത്ത വിരാട് കോലി 19 റണ്‍സെടുത്ത മായങ്ക് അഗര്‍വാള്‍ എന്നിവരെയാണ് ആര്‍സിബിക്ക് നഷ്ടമായത്. 27 പന്തില്‍ 56 റണ്‍സുമായി ഓപ്പണര്‍ ഫില്‍ സാള്‍ട്ടാണ് ആര്‍സിബിക്ക് അനായാസ വിജയം സമ്മാനിച്ചത്. 8 പന്തില്‍ 15 റണ്‍സുമായി നായകന്‍ രജത് പാട്ടീധാര്‍ പുറത്താകാതെ നിന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍