നാണക്കേടിൽ നിന്നും മഴ രക്ഷിച്ചോ?, ന്യൂസിലൻഡിനെതിരെ ബാറ്റിംഗ് തിരെഞ്ഞെടുത്ത ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച

അഭിറാം മനോഹർ

വ്യാഴം, 17 ഒക്‌ടോബര്‍ 2024 (11:09 IST)
Banglore rain, Indian cricket
ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗ് തിരെഞ്ഞെടുത്ത ഇന്ത്യയ്ക്ക് തകര്‍ച്ച. മഴ കളി തടസപ്പെടുത്തുമ്പോള്‍ 12.4 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സെന്ന നിലയിലാണ് ആതിഥേയര്‍. രോഹിത് ശര്‍മ(2), വിരാട് കോലി(0),സര്‍ഫറാസ് ഖാന്‍(0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ടിം സൗത്തി, വില്യം ഒറൗര്‍ക്കെ, മാറ്റ് ഹെന്റി എന്നിവര്‍ക്കാണ് വിക്കറ്റുകള്‍. മഴയെ തുടര്‍ന്ന് മത്സരം നിര്‍ത്തിവെയ്ക്കുമ്പോള്‍ 8 റണ്‍സുമായി യശ്വസി ജയ്‌സ്വാളും 3 റണ്‍സുമായി റിഷഭ് പന്തുമാണ് ക്രീസില്‍. 
 
 ശുഭ്മാന്‍ ഗില്ലിന് പരിക്കേറ്റ സാഹചര്യത്തിലാണ് സര്‍ഫറാസ് ഖാന് ടീമില്‍ അവസരമൊരുങ്ങിയത്. ബെംഗളുരുവില്‍ മഴ മാറിനിന്നെങ്കിലും മൂടിക്കെട്ടിയ ആകാശമാണുള്ളത്. ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ക്ക് മികച്ച സ്വിങ് ലഭിച്ചതോടെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ റണ്‍സെടുക്കാന്‍ ബുദ്ധിമുട്ടി. നേരത്തെ കനത്ത മഴയെ തുടര്‍ന്ന് മത്സരത്തിന്റെ ആദ്യദിനം ഉപേക്ഷിച്ചിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സ്ഥാനം ഉറപ്പിക്കണമെങ്കില്‍  ഓസ്‌ട്രേലിയക്കെതിരെ അഞ്ച് മത്സരങ്ങളടങ്ങിയ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്ക് മുന്‍പായി ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യയ്ക്ക് വിജയിക്കേണ്ടതുണ്ട്. മുന്‍ നായകനായ കെയ്ന്‍ വില്യംസണ്‍ ഇല്ലാതെയാണ് ന്യൂസിലന്‍ഡ് ഇറങ്ങുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍