ലോർഡ്സിൽ ഇനി ഒരു Lord മാത്രമെ ഉള്ളു, സ്റ്റീവൻ സ്മിത്ത്

അഭിറാം മനോഹർ

വ്യാഴം, 12 ജൂണ്‍ 2025 (16:44 IST)
ബൗളര്‍മാരുടെ സ്വപ്നദിനമായിരുന്നു ലോര്‍ഡ്‌സില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ആദ്യ ദിനം. ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും ചേര്‍ന്ന് 14 വിക്കറ്റുകളാണ് ആദ്യ ദിനത്തില്‍ വീഴ്ത്തിയത്. ഓസ്‌ട്രേലിയന്‍ താരങ്ങളായ ബ്യൂ വെബ്സ്റ്റര്‍, സ്റ്റീവ് സ്മിത്ത് എന്നിവര്‍ മാത്രമാണ് ദക്ഷിണാഫ്രിക്കയുടെ ബൗളിംഗ് ആക്രമണത്തെ ചെറുത്തുനിന്നത്. ടീം സ്‌കോര്‍ 16-2 എന്ന നിലയില്‍ ക്രീസിലെത്തിയ സ്മിത്ത് 112 പന്തില്‍ 66 റണ്‍സ് നേടിയാണ് പുറത്തായത്. മത്സരത്തിലെ ഈ പ്രകടനത്തോടെ ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് സ്റ്റീവ് സ്മിത്ത് തന്റെ പേരില്‍ എഴുതിച്ചേര്‍ത്തു.
 
ലോര്‍ഡ്‌സില്‍ 6 മത്സരങ്ങളിലെ 10 ഇന്നിങ്ങ്‌സുകളില്‍ നിന്നും 591 റണ്‍സാണ് താരം അടിച്ചെടുത്തത്. 2 സെഞ്ചുറികളും 3 അര്‍ധസെഞ്ചുറികളും ഉള്‍പ്പടെ 59.10 എന്ന ശരാശരിയിലാണ് സ്മിത്തിന്റെ പ്രകടനം. ലോര്‍ഡ്‌സില്‍ 215 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. 2015ലെ ആഷസ് പരമ്പരയിലായിരുന്നു ഈ പ്രകടനം. ബാറ്റിംഗ് ആരംഭിക്കുമ്പോള്‍ ലോര്‍ഡ്‌സില്‍ ഏറ്റവും കൂടുതലുള്ള താരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്തായിരുന്നു സ്മിത്ത്. സ്മിത്തിന് മുന്‍പ് ഒന്നാമതുണ്ടായിരുന്ന ഓസ്‌ട്രേലിയയുടെ  വാര്‍ണ്‍ ബാര്‍ഡ്സ്ലിക്ക് 5 മത്സരങ്ങളില്‍ 575 റണ്‍സും, വിന്‍ഡീസ് ഇതിഹാസം ഗാര്‍ഫീല്‍ഡ് സോബേഴ്‌സിന് 5 മത്സരങ്ങളില്‍ 571 റണ്‍സും, ഡോണ്‍ ബ്രാഡ്മാന്റെ പേരില്‍ 4 മത്സരങ്ങളില്‍ 551 റണ്‍സുമാണ് ഉണ്ടായിരുന്നത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍