സഞ്ജു കളിച്ചാലും ബുദ്ധിമുട്ടാകും, സഞ്ജുവിനെ അടിമുടി അറിയുന്ന രാജസ്ഥാൻ കോച്ച് ലങ്കൻ ടീമിനൊപ്പം

അഭിറാം മനോഹർ

വെള്ളി, 26 ജൂലൈ 2024 (18:07 IST)
ശ്രീലങ്കന്‍ പര്യടനത്തിന് മുന്‍പായി വലിയ മാറ്റങ്ങളാണ് ഇന്ത്യന്‍ ടി20 ക്രിക്കറ്റില്‍ സംഭവിച്ചിട്ടുള്ളത്. ലോകകപ്പിന് പിന്നാലെ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ,വിരാട് കോലി,രവീന്ദ്ര ജഡേജ എന്നിവര്‍ കുട്ടിക്രിക്കറ്റിനോട് വിടപറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഹാര്‍ദ്ദിക്കിനെ പിന്തള്ളി സൂര്യകുമാര്‍ യാദവാണ് ഇന്ത്യന്‍ ടി20 ടീമിന്റെ നായകനായിരിക്കുന്നത്.
 
 കോലിയും രോഹിത്തും ടി20യില്‍ നിന്നും ഒഴിവായതോടെ മലയാളി താരമായ സഞ്ജു സാംസണിന് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍ എന്ന നിലയില്‍ തന്നെ ടീമില്‍ അവസരം ലഭിക്കുമോ എന്നതാണ് നിലവില്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ ആദ്യ ചോയ്‌സ് റിഷഭ് പന്താണെന്നിരിക്കെ ടി20യില്‍ മാത്രമാണ് നിലവില്‍ സഞ്ജുവിന് സ്ഥാനം ഏറെക്കുറെയുള്ളത്.
 
ശ്രീലങ്കക്കെതിരായ പരമ്പരയില്‍ സഞ്ജു സാംസണാകും ഇന്ത്യയുടെ മൂന്നാം നമ്പര്‍ പൊസിഷനില്‍ ഇറങ്ങുക എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്. വിക്കറ്റ് കീപ്പര്‍ താരമായ റിഷഭ് പന്ത് മധ്യനിരയിലാകും ബാറ്റ് വീശുക. കാര്യങ്ങള്‍ അങ്ങനെ സംഭവിച്ചാല്‍ പോലും ശ്രീലങ്കക്കെതിരെ റണ്‍സ് അടിക്കുന്നത് സഞ്ജുവിന് ഇക്കുറി എളുപ്പമുള്ള കാര്യമാവില്ല. എന്തെന്നാല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പെര്‍ഫോമര്‍ ഡയറക്ടറായ സുബില്‍ ബറൗചയുടെ കീഴില്‍ ഒരു ക്യാമ്പ് കഴിഞ്ഞാണ് ശ്രീലങ്കന്‍ ടീം എത്തുന്നത്. പരിശീലകന്‍ സനത് ജയസൂര്യയുടെ ആവശ്യപ്രകാരം കുമാര്‍ സംഘക്കാര ഇടപ്പെട്ടാണ് ഇങ്ങനൊരു ക്യാമ്പ് ശ്രീലങ്കന്‍ ടീമിനായി നടത്തിയത്.
 
ഇന്ത്യന്‍ ടീമിലെ യുവതാരങ്ങളായ യശ്വസി ജയ്‌സ്വാള്‍,ധ്രുവ് ജുറല്‍,റിയാന്‍ പരാഗ് എന്നിവരുടെ പ്രകടനത്തില്‍ സുബിന്റെ പങ്ക് നിസാരമായിരുന്നില്ല. കൂടാതെ സഞ്ജു സാംസണിന്റെ കളിയെ പറ്റിയും കൃത്യമായ ധാരണ സുബിനുണ്ട്. ഇത് മുതലെടുക്കാന്‍ കൂടിയാണ് ശ്രീലങ്ക സുബിന് കീഴില്‍ ക്യാമ്പില്‍ പങ്കെടുത്തത്. അതിനാല്‍ തന്നെ സഞ്ജുവിനെതിരെ ഇത്തവണ കൃത്യമായ പദ്ധതികളും ശ്രീലങ്കയ്ക്ക് കാണും. ഈ വെല്ലുവിളി അതിജീവിക്കാനായാല്‍ ഗൗതം ഗംഭീറിന്റെ പരിശീലനത്തിന് കീഴിലുള്ള പുതിയ ടീമില്‍ സഞ്ജുവിന് കൂടുതല്‍ അവസരങ്ങള്‍ ഒരുങ്ങിയേക്കും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍