പാകിസ്ഥാനെതിരെ ഇന്ത്യയുടെ ക്രിക്കറ്റ് വാര്‍; ഞെട്ടലോടെ ബിസിസിഐ - പൊട്ടിത്തെറികള്‍ പിന്നാലെ!

ചൊവ്വ, 19 ഫെബ്രുവരി 2019 (18:30 IST)
ഇന്ത്യന്‍ ജവാന്മാരുടെ ജീവനെടുത്ത പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരായ രോഷം ക്രിക്കറ്റിലേക്കും വ്യാപിക്കുന്നു. ജൂൺ 16ന് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫഡില്‍ നടക്കേണ്ട ഇന്ത്യ – പാക് മൽസരത്തില്‍ നിന്നും ഇന്ത്യ പിന്മാറണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്.

സമൂഹമാധ്യമങ്ങളിലൂടെ ആരാധകരാണ് ഈ ആവശ്യം ആദ്യം മുന്നോട്ട് വച്ചത്. ഇതിനു പിന്നാലെ ഹര്‍ഭജന്‍ സിംഗ് അടക്കമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും ഈ ആവശ്യം ഏറ്റെടുത്തതോടെയാണ് ബിസിസിഐക്ക്  തലവേദനയാകുന്നത്.

ഏകദിന ലോകകപ്പ് ഇന്ത്യ ബഹിഷ്‌കരിക്കണമെന്ന കടുത്ത ആവശ്യമാണ് മുംബൈയിലെ ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യ (സിസിഐ) മുന്നോട്ട് വെച്ചത്. ഭീകരവാദത്തെ പിന്തുണയ്‌ക്കുന്ന പാക് നിലപാടില്‍ മാറ്റം വരുത്താത്ത കാലത്തോളം അവരുമായി ക്രിക്കറ്റ് കളിക്കില്ലെന്ന് ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല വ്യക്തമാക്കിയെങ്കിലും ലോകകപ്പില്‍ നിന്ന് പിന്‍മാറണമെന്ന ആവശ്യത്തോടെ അദ്ദേഹത്തിന്റെ നിലപാട് മറിച്ചാണ്.

ലോകകപ്പിന് ദിവസങ്ങള്‍ ബാക്കിയുള്ളതിനാല്‍ ഈ ആവശ്യത്തെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കേണ്ട കാര്യമില്ലെന്നാണ് ശുക്ലയുടെ നിലപാട്. അതേസമയം, ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ, പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ, രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ തുടങ്ങിയവർ പാക് താരങ്ങളുടെ ചിത്രങ്ങൾ ചുമരുകളിൽ നിന്ന് നീക്കി. ഐഎംജി റിലയൻസും ഡി – സ്പോർട്ടും പാകിസ്ഥാൻ സൂപ്പർ ലീഗിന്റെ ഇന്ത്യയിലെ സംപ്രേഷണം നിർത്തിവച്ചു.

ഇതോടെ ബിസിസിഐ കടുത്ത സമ്മര്‍ദ്ദത്തിലായി. വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന ആശങ്കയാണ് അധികൃതരില്‍. സര്‍ക്കാരിന്റെ തീരുമാനം എന്താണോ അതിനൊപ്പം നില്‍ക്കാമെന്നാണ് ബിസിസിഐയുടെ തീരുമാനം. എന്നാല്‍ ആരാധകരുടെ എതിര്‍പ്പ് കാണാതിരിക്കാന്‍ കഴിയില്ലെന്നും അവര്‍ വ്യക്തമാക്കുന്നുണ്ട്.

രാഷ്‌ട്രീയവും ക്രിക്കറ്റും കൂട്ടിക്കുഴയ്‌ക്കുന്ന ഇന്ത്യയുടെ നിലപാട് പാക് ക്രിക്കറ്റിനെ സാമ്പത്തികമായി  തകര്‍ക്കുകയാണ്. പാകിസ്ഥാൻ സൂപ്പർ ലീഗിന്റെ ഇന്ത്യയിലെ സംപ്രേഷണം നിർത്തിവച്ചത് കനത്ത തിരിച്ചടിയാണ് അവര്‍ക്കുണ്ടാക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍