ബിസിസിഐയ്ക്ക് തിരിച്ചടി, കൊച്ചി ടസ്കേഴ്സിന് 538 കോടി നൽകണമെന്ന് ബോംബെ ഹൈക്കോടതി

അഭിറാം മനോഹർ

ബുധന്‍, 18 ജൂണ്‍ 2025 (16:11 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമായിരുന്ന കൊച്ചി ടസ്‌കേഴ്‌സ് കേരളയ്ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് 538 കോടി രൂപ നല്‍കണമെന്ന് ഹൈക്കോടതി ബിധി. ആര്‍ബിട്രല്‍ ട്രൈബ്യൂണലിന്റെ വിധി ബോംബൈ ഹൈക്കോടതി ശരിവെയ്ക്കുകയായിരുന്നു. ആര്‍ബിട്രല്‍ ട്രൈബ്യൂണലിന്റെ വിധി ചോദ്യം ചെയ്തുകൊണ്ട് ബിസിസിഐ നല്‍കിയ അപ്പീല്‍ തള്ളികൊണ്ടാണ് ബോംബെ ഹൈക്കോടതിയുടെ വിധി.
 
ആര്‍ബിട്രല്‍ ട്രൈബ്യൂണലിന്റെ കണ്ടെത്തലിനെതിരെയുള്ള അപ്പീല്‍ പരിഗണിക്കാനാവില്ലെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ആര്‍ ഐ ചാഗ്ല പറഞ്ഞു. ആര്‍ബിട്രേഷന്‍ ആക്റ്റിലെ സെക്ഷന്‍ 34 പ്രകാരം കോടതിയുടെ അധികാര പരിധി പരിമിതമാണ്. തര്‍ക്കത്തിന്റെ മെറിറ്റ് പരിശോധിക്കാനുള്ള ബിസിസിഐ ശ്രമം നിയമത്തിലെ സെക്ഷന്‍ 34ന്റെ പരിധിയിലാണ് വരികയെന്നും കോടതി പറഞ്ഞു. നഷ്ടപരിഹാരം വേണ്ടെന്നും ഐപിഎല്‍ കളിക്കാന്‍ അനുവദിക്കണമെന്നുമുള്ള ടസ്‌കേഴ്‌സിന്റെ ആവശ്യം ബിസിസിഐ തള്ളിയതോടെയാണ് വിഷയം തര്‍ക്ക പരിഹാര കോടതിയിലെത്തിയത്.
 
 ഐപിഎല്ലില്‍ ഒരു സീസണില്‍ കളിച്ച കേരള ടസ്‌കേഴ്‌സ് കരാര്‍ ലംഘനം നടത്തിയെന്ന് ആരോപിച്ചാണ് ബിസിസിഐ ഐപിഎല്ലില്‍ നിന്നും പുറത്താക്കിയത്. ബോര്‍ഡംഗങ്ങളുടെ എതിര്‍പ്പ് വകവെയ്ക്കാതെയാണ് അന്നത്തെ പ്രസിഡന്റ് ശശാങ്ക് മനോഹറിന്റെ തീരുമാനം. ഐപിഎല്‍ പ്രവേശനത്തിന് ടസ്‌കേഴ്‌സ് നല്‍കിയ 156 കോടി രൂപയുടെ ബാങ്ക് ഗാരന്റി തുക ബിസിസിഐ ഏകപക്ഷീയമായി ഈടാക്കിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. 6 മാസത്തിനുള്ളില്‍ പുതിയ ഗാരന്റി നല്‍കാനുള്ള നിര്‍ദേശം പാലിക്കാന്‍ ടസ്‌കേഴ്‌സ് വിസമ്മതിച്ചതിനെ തുടര്‍ന്നാണ് 2011 സെപ്റ്റംബറില്‍ ടീമിനെ പുറത്താക്കിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍