വേണ്ടത് 373 റൺസ് മാത്രം, സച്ചിന് പിറകിൽ ടെസ്റ്റിലെ രണ്ടാമനാകാൻ ഒരുങ്ങി ജോ റൂട്ട്

അഭിറാം മനോഹർ

വ്യാഴം, 19 ജൂണ്‍ 2025 (17:50 IST)
ലീഡ്‌സില്‍ തുടങ്ങുന്ന ഇന്ത്യയ്ക്കെതിരായ അഞ്ചു മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ ജോ റൂട്ടിനെ കാത്ത് സ്വപ്നനേട്ടം. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ 373 റണ്‍സ് കണ്ടെത്താനായാല്‍ ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് പിറകിലായി ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവുമധികം റണ്‍സുള്ള താരമെന്ന റെക്കോര്‍ഡ് നേട്ടമാണ് ജോ റൂട്ടിനെ കാത്തിരിക്കുന്നത്. നിലവില്‍ രാഹുല്‍ ദ്രാവിഡ്, ജാക് കാലിസ്, റിക്കി പോണ്ടിംഗ്,സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവരാണ് റൂട്ടിന് മുന്നിലുള്ളത്.
 
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 13,006 റണ്‍സാണ് ജോ റൂട്ടിന്റെ പേരിലുള്ളത്. 134 ടെസ്റ്റുകളില്‍ ആകെ 33 സെഞ്ചുറികള്‍ ഉള്‍പ്പെടെയാണ് ഈ നേട്ടം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ടെസ്റ്റ് ക്രിക്കറ്റില്‍ മിന്നുന്ന ഫോമിലാണ് താരം.നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമായ താരങ്ങളില്‍ സ്റ്റീവ് സ്മിത്ത് മാത്രമാണ് റൂട്ടിന് ടെസ്റ്റില്‍ ഭീഷണി ഉയര്‍ത്തുന്നത്.സമീപകാലത്തെ മികച്ച ഫോമും റൂട്ടിന് കൂടുതല്‍ സാധ്യതകള്‍ നല്‍കുന്നു.
 
 
 
താരം                                   ടെസ്റ്റുകള്‍  റണ്‍സ്    സെഞ്ചുറികള്‍
 
സചിന്‍ ടെണ്ടുല്‍ക്കര്‍               200          15,921      51
റിക്കി പോണ്ടിംഗ്                       168          13,378         41
ജാക്ക് കാലിസ്                             166          13,289         45
രാഹുല്‍ ദ്രാവിഡ്                       164          13,288         36
ജോ റൂട്ട്                                           134          13,006         33
 
 
ഇംഗ്ലണ്ട്-ഇന്ത്യ പരമ്പരയില്‍ തന്നെ ജോ റൂട്ട് റിക്കി പോണ്ടിംഗിന്റെ നേട്ടം മറികടക്കാന്‍ സാധ്യതയേറെയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 3-4 വര്‍ഷക്കാലം തുടരാന്‍ സാധിക്കുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടിയ താരമായ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ 15,921 റണ്‍സ് പോലും റൂട്ടിന് പിന്നിലാക്കാന്‍ അവസരം ഒരുങ്ങും. ടെസ്റ്റ് ക്രിക്കറ്റ്, ഏകദിന ക്രിക്കറ്റ് എന്നിങ്ങനെ 2 ഫോര്‍മാറ്റുകള്‍ മാത്രമാണ് റൂട്ട് കളിക്കുന്നത് എന്നതിനാല്‍ തന്നെ മതിയായ വിശ്രമവും താരത്തിന് ലഭിക്കുമെന്ന് ഉറപ്പാണ്. വരും വര്‍ഷങ്ങളില്‍ സച്ചിന്റെ റെക്കോര്‍ഡ് താരം മറികടക്കുമോ എന്നതാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍