വേണ്ട കളിക്കാരെയും കോച്ചിങ് സ്റ്റാഫിനെയും എല്ലാം നൽകി, ഇനിയും പരാജയപ്പെട്ടാൽ ഗംഭീർ പുറത്ത്, താരം സമ്മർദ്ദത്തിലെന്ന് ആകാശ് ചോപ്ര

അഭിറാം മനോഹർ

ഞായര്‍, 29 ജൂണ്‍ 2025 (14:04 IST)
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം തോറ്റുകൊണ്ടാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് തുടക്കമായത്. മത്സരത്തില്‍ അഞ്ച് സെഞ്ചുറികളുള്‍പ്പടെ 2 ഇന്നിങ്ങ്‌സുകളില്‍ നിന്നുമായി 835 റണ്‍സ് നേടിയ ശേഷമായിരുന്നു ഇന്ത്യയുടെ തോല്‍വി. അവസാനമായി കളിച്ച 9 ടെസ്റ്റുകളില്‍ ഒരു വിജയം മാത്രമാണ് ഇന്ത്യ നേടിയിട്ടുള്ളത്. ഈ അവസരത്തില്‍ ഇനിയൊരു തോല്‍വി ഗൗതം ഗംഭീറിന്റെ പരിശീലകസ്ഥാനത്തിന് ഭീഷണിയാകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ ആകാശ് ചോപ്ര.
 
ഗംഭീറിന് മുകളില്‍ വലിയ സമ്മര്‍ദ്ദമുണ്ട്. അത് ദിവസവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ടെസ്റ്റ് ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ റെക്കോര്‍ഡ് പരിശോധിച്ചാല്‍ അധിക മത്സരങ്ങളൊന്നും ജയിക്കാനായിട്ടില്ല. ബംഗ്ലാദേശിനെതിരെ 2 മത്സരങ്ങളിലും ഓസ്‌ട്രേലിയക്കെതിരെ ഒരു മത്സരത്തിലും മാത്രമാണ് വിജയിച്ചത്. ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരെ 3 വീതം മത്സരങ്ങളിലും ഇംഗ്ലണ്ടിനെതിരെ ഇപ്പോള്‍ ഒരു മത്സരത്തിലും അദ്ദേഹം പരിശീലകനെന്ന നിലയില്‍ പരാജയപ്പെട്ടു. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഗംഭീറിനെ ചോദ്യം ചെയ്യാനില്ല. എന്നാല്‍ ടെസ്റ്റിന്റെ കാര്യം അങ്ങനെയല്ല. ഇംഗ്ലണ്ടിനെതിരായ പരമ്പര തോറ്റാല്‍ ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യന്‍ പരിശീലകനെന്ന നിലയില്‍ ഗംഭീറിന്റെ ഭാവി അപകടത്തിലാകും.
 
 ഇംഗ്ലണ്ട് പരമ്പര നല്ല രീതിയില്‍ പോയില്ലെങ്കില്‍ എന്താണ് ഗംഭീര്‍ ചെയ്യുന്നതെന്ന് ചോദ്യങ്ങളുണ്ടാകും. കാരണം ടീം മാനേജ്‌മെന്റ് ആവസ്യപ്പെടുന്ന കളിക്കാരെയെല്ലാം സെലക്ടര്‍മാര്‍ നല്‍കുന്നുണ്ട്. കോച്ചിങ് സ്റ്റാഫും ഗംഭീറിന്റെ ഇഷ്ടപ്രകാരമാണ് രൂപീകരിച്ചത്. ഈ സാഹചര്യത്തില്‍ മികച്ച ഫലങ്ങളും നല്‍കേണ്ടതായിട്ടുണ്ട്. അതില്‍ ഒഴികഴിവ് പറയാനാകില്ല. ആകാശ് ചോപ്ര പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍