ഇതൊന്നിനും കാരണ ഗംഭീറല്ല, വെറുതെ ജയത്തിൻ്റെ ക്രെഡിറ്റ് കൊടുക്കരുത്: സുനിൽ ഗവാസ്കർ

അഭിറാം മനോഹർ

തിങ്കള്‍, 7 ഒക്‌ടോബര്‍ 2024 (18:57 IST)
ബംഗ്ലാദേശിനെതിരായ കാണ്‍പൂര്‍ ടെസ്റ്റില്‍ മഴ മൂലം 3 ദിവസങ്ങളോളം നഷ്ടമായിട്ടും ഇന്ത്യ 2 ദിവസത്തിനുള്ളില്‍ വിജയിക്കുന്നതിന് കാരണം ഗൗതം ഗംഭീര്‍ പരിശീലകനായതിന് ശേഷമുണ്ടായ ആക്രമണ സമീപനമാണെന്ന വിലയിരുത്തലുകള്‍ തള്ളി മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. ഇംഗ്ലണ്ടിനായി മക്കല്ലം അവതരിപ്പിച്ച ബാസ് ബോള്‍ പോലെ ഇന്ത്യയ്ക്കായി ഗംഭീര്‍ അവതരിപ്പിക്കുന്ന ഗം ബോള്‍ ആണെന്ന വാദങ്ങളെയാണ് ഗവാസ്‌കര്‍ തള്ളികളഞ്ഞത്.
 
2 ദിവസത്തിനുള്ളില്‍ ബംഗ്ലാദേശിനെ ഓള്‍ ഔട്ടാക്കി അതിവേഗ ബാറ്റിംഗ് കാഴ്ചവെച്ച് വിജയം പിടിച്ചെടൂത്ത ഇന്ത്യന്‍ ശൈലി നമ്മള്‍ അധികം കാണാത്തതാണെന്നത് ശരിയാണ്. എന്നാല്‍ ഇത് ഗംഭീര്‍ വന്നതുകൊണ്ടുണ്ടായ മാറ്റമെന്ന് പറയാനാകില്ല. കളിക്കുന്ന കാലത്ത് ഗംഭീര്‍ ഒരിക്കലും ഇങ്ങനെ കളിച്ചിട്ടില്ല. ടീമിന്റെ ഈ മാറ്റത്തിന് പിന്നില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ്. ക്യാപ്റ്റനാണ് ടീമിന്റെ ബോസ്. ഗംഭീര്‍ പരിശീലകനായി ഏതാനും മാസങ്ങള്‍ മാത്രമെ ആയിട്ടുള്ളു. അതിനാല്‍ തന്നെ പുതിയ ശൈലിയുടെ പിതൃത്വം അദ്ദേഹത്തിന് നല്‍കേണ്ടതില്ല. മക്കല്ലം ബാറ്റ് ചെയ്ത പോലെ ഗംഭീര്‍ ഒരിക്കലും ബാറ്റ് ചെയ്തിട്ടില്ല. അതിനാല്‍ തന്നെ ഇന്ത്യയുടെ ആക്രമണസമീപനത്തിന് എന്തെങ്കിലും ക്രെഡിറ്റ് നല്‍കണമെങ്കില്‍ അത് രോഹിത്തിന് മാത്രമാകണമെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍