ഓസ്ട്രേലിയൻ പര്യടനത്തിൽ പുജാരയില്ല എന്നത് ഇന്ത്യയെ ബാധിക്കും: ഹനുമാ വിഹാരി

അഭിറാം മനോഹർ

വെള്ളി, 27 സെപ്‌റ്റംബര്‍ 2024 (16:28 IST)
വരാനിരിക്കുന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ വെറ്ററന്‍ താരമായ ചേതേശ്വര്‍ പുജാരയുടെ അഭാവം ഇന്ത്യയെ ബാധിക്കുമെന്ന് ഇന്ത്യന്‍ താരമായ ഹനുമാ വിഹാരി. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യ മൂന്നാം തവണയും പരമ്പര നേട്ടം ലക്ഷ്യമിടുമ്പോഴാണ് വിഹാരിയുടെ മുന്നറിയിപ്പ്.
 
നവംബര്‍ 22 മുതലാണ് ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ആരംഭിക്കുന്നത്. ഇത്തവണ അഞ്ച് മത്സരങ്ങളാണ് പരമ്പരയില്‍ ഉള്ളത്. രോഹിത് ശര്‍മ- വിരാട് കോലി എന്നീ സീനിയര്‍ താരങ്ങള്‍ ടെസ്റ്റില്‍ നിറം മങ്ങിയ പ്രകടനം കാഴ്ചവെയ്ക്കുമ്പോള്‍ വലിയ വെല്ലുവിളിയാകും ഓസീസിനെതിരായ പരമ്പര. കഴിഞ്ഞ പരമ്പരകളിലെല്ലാം ഓസ്‌ട്രേലിയക്കെതിരെ മികച്ച പ്രകടനമാണ് ചേതേശ്വര്‍ പുജാര കാഴ്ചവെച്ചത്. 2018-19 സീരീസില്‍ 521 റണ്‍സുമായി പുജാര തിളങ്ങിയിരുന്നു.
 
 കഴിഞ്ഞ 2 പരമ്പരകളിലും ഓസ്‌ട്രേലിയന്‍ ബൗളര്‍മാരുടെ പേസ് അറ്റാക്കിനെ ഏറ്റവുമധികം തടഞ്ഞുനിര്‍ത്തിയത് പുജാരയായിരുന്നു. കഴിഞ്ഞ തവണയെല്ലാം ഇന്ത്യന്‍ ടീമിന്റെ നട്ടെല്ലെന്ന് പറയാവുന്ന കളിക്കാരന്‍ പുജാരയായിരുന്നു. ക്രീസില്‍ ഏറെനേരം പിടിച്ചുനില്‍ക്കാന്‍ പുജാരയ്ക്ക് സാധിക്കുമായിരുന്നു. ഒരു ബാറ്റിംഗ് തകര്‍ച്ച പുജാര ഒഴിവാക്കും എന്നതിനാല്‍ തന്നെ ഇത് മറ്റ് ബാറ്റര്‍മാര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കിയിരുന്നു. പുജാരയുടെ ആ റോള്‍ ഇനി ആരാകും ഏറ്റെടുക്കുക. ഇന്ത്യന്‍ നിരയിലെ ടോപ് 6ലെ എല്ലാവരും തങ്ങളുടെ ഷോട്ടുകള്‍ കളിക്കാന്‍ ഇഷ്ടപ്പെടുനവരാണ്.
 
 ഓസ്‌ട്രേലിയയില്‍ പക്ഷേ ക്രീസില്‍ പിടിച്ചുനില്‍ക്കുക എന്നത് പ്രധാനമാണ്. ഇവിടെയാണ് പുജാരയുടെ റോള്‍ പ്രസക്തമാവുക. അതിനാല്‍ തന്നെ ഈ സാഹചര്യത്തില്‍ കെ എല്‍ രാഹുലിന്റെ റോള്‍ പ്രധാനമാവുമെന്നും സേന രാജ്യങ്ങളില്‍ മികച്ച റെക്കോര്‍ഡാണ് കെ എല്‍ രാഹുലിനുള്ളതെന്നും ഹനുമാ വിഹാരി പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍