വിശ്രമിക്കാനല്ലല്ലോ ഓസീസിൽ പോകുന്നത്, പരിശീലന മത്സരം വെട്ടിചുരുക്കിയതിൽ വിമർശനവുമായി ഗവാസ്കർ

അഭിറാം മനോഹർ

ചൊവ്വ, 20 ഓഗസ്റ്റ് 2024 (18:10 IST)
നവംബറില്‍ തുടങ്ങുന്ന ഇന്ത്യ- ഓസ്‌ട്രേലിയ പരമ്പരക്കിടെയുള്ള പരിശീലനമത്സരം വെട്ടിക്കുറയ്ക്കാനുള്ള ബിസിസിഐ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. സന്ദര്‍ശക ടീമുകള്‍ ഓസ്‌ട്രേലിയന്‍ പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനുമായി കളിക്കാറുള്ള ത്രിദിന മത്സരം ബിസിസിഐ അഭ്യര്‍ഥനയെ തുടര്‍ന്ന് 2 ദിവസമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗവാസ്‌കറുടെ വിമര്‍ശനം.
 
ഇന്ത്യക്കെതിരെ സ്വന്തം നാട്ടില്‍ തുടര്‍ച്ചയായി 2 പരമ്പരകള്‍ കൈവിട്ട ഓസീസ് ഇത്തവണ പ്രതികാരം ചെയ്യാന്‍ തന്നെയാകും ഇറങ്ങുക. അതിനാല്‍ തന്നെ കൃത്യമായ തയ്യാറെടുപ്പ് നടത്തിയാല്‍ മാത്രമെ ഓസീസ് സാഹചര്യങ്ങളോട് ഇണങ്ങാനാകു. ആദ്യ റ്റെസ്റ്റിന് ശേഷം നവംബര്‍ 30 മുതല്‍ നടക്കേണ്ട ത്രിദിന പരിശീലനമത്സരം ദ്വിദനമത്സരമാക്കിയ തീരുമാനം മാറ്റാന്‍ ഇനിയും സമയമുണ്ട്. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം വേണമെങ്കില്‍ യുവതാരങ്ങളെങ്കിലും പരിശീലന മത്സരം കളിക്കണം.
 
ക്രിക്കറ്റ് കളിക്കാനാണ് ഓസ്‌ട്രേലിയയിലേക്ക് പോകുന്നത്. അല്ലാതെ അവിടെ ചെന്ന് വിശ്രമിക്കാനല്ല. ഗവാസ്‌കര്‍ പറഞ്ഞു. ശ്രീലങ്കക്കെതിരായ ടി20,ഏകദിന പരമ്പരയ്ക്ക് ശേഷം 43 ദിവസത്തെ ഇടവേള കഴിഞ്ഞ് അടുത്തമാസം 19ന് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് ഇന്ത്യ ഇനി കളിക്കുക. അതിന് ശേഷം ഒക്ടോബറില്‍ ന്യൂസിലന്‍ഡിനെതിരെ 3 ടെസ്റ്റുകളടങ്ങിയ പരമ്പരയിലും ഇന്ത്യ കളിക്കും. ഇതിനെല്ലാം ശേഷം നവംബര്‍ 22 മുതല്‍ പെര്‍ത്തിലാണ് ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്ക് തുടക്കമാവുക. 5 ടെസ്റ്റ് മത്സരങ്ങളാണ് ഇത്തവണ പരമ്പരയിലുള്ളത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍